പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷ ഇന്ന് പാലക്കാട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി പ്രഖ്യാപിക്കും. കഴിഞ്ഞ ദിവസം പ്രതിയെ കുറ്റക്കാരനായി കണ്ടെത്തിയ കോടതി ഇന്ന് ശിക്ഷാവിധിയിലേക്ക് കടക്കുകയാണ്. പ്രതിക്ക് വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം.
ബിഎൻഎസ് വകുപ്പുകൾ 103(1), 126(2) പ്രകാരമാണ് ചെന്താമര കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. ശിക്ഷ പ്രഖ്യാപിക്കുന്നതിന് മുമ്പ് എന്തെങ്കിലും പറയാനുണ്ടോയെന്ന കോടതിയുടെ ചോദ്യത്തിന് “തൂക്കിക്കൊന്നോളൂ” എന്നായിരുന്നു പ്രതിയുടെ മറുപടി.
വിധിപ്രസ്താവനയ്ക്കായി കോടതിയിലെത്തിയ ചെന്താമര ജഡ്ജിക്ക് മുന്നിൽ വെല്ലുവിളി നിറഞ്ഞ പരാമർശങ്ങളും നടത്തി. “വേണ്ടിവന്നാൽ ഇനിയും ആളുകളെ കൊല്ലും”, “ഒരു ചെകിടത്ത് അടിച്ചാൽ മറ്റേ ചെകിടും കാണിക്കാൻ ഞാൻ ഗാന്ധിയല്ല” തുടങ്ങിയ പ്രസ്താവനകളാണ് ഇയാൾ നടത്തിയത്. തടസ്സം നിന്നാൽ ഇത്തരത്തിലായിരിക്കും തന്റെ പ്രതികരണമെന്നും പ്രതി ഭീഷണിപ്പെടുത്തി.
ചെന്താമരയ്ക്ക് മാനസിക പ്രശ്നങ്ങളില്ലെന്ന് ജില്ലാ സൈക്കോളജിസ്റ്റിന്റെ റിപ്പോർട്ട് കോടതിയെ അറിയിച്ചിരുന്നു. അതേസമയം, പ്രതിക്ക് കുറ്റബോധമില്ലെന്നും ഭാവിയിൽ വീണ്ടും കുറ്റകൃത്യങ്ങൾ ചെയ്യാൻ സാധ്യതയുണ്ടെന്നും പ്രൊബേഷൻ ഓഫീസറുടെ റിപ്പോർട്ടും കോടതിയിൽ സമർപ്പിച്ചു.
പോത്തുണ്ടി ബോയൻ നഗർ സ്വദേശികളായ സുധാകരൻ (56), അമ്മ ലക്ഷ്മി (75) എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് കോടതി ശിക്ഷ വിധിക്കുന്നത്. ജഡ്ജിയുടെ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് നേരത്തെ മാറ്റിവെച്ചിരുന്ന ശിക്ഷാവിധിയാണ് ഇന്ന് പ്രഖ്യാപിക്കുന്നത്.
2025 ജനുവരിയിലായിരുന്നു നെന്മാറയെ നടുക്കിയ ഇരട്ടക്കൊലപാതകം. 2019ൽ സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമാണ് ചെന്താമര സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയത്. സജിത വധക്കേസിൽ പ്രതിയെ കോടതി നേരത്തെ കുറ്റക്കാരനാക്കി ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. ഇന്ന് പുറത്ത് വരുന്ന ശിക്ഷാവിധി കേസിലെ നിർണായക ഘട്ടമായിരിക്കും.


