തൃശ്ശൂർ: മുഖ്യമന്ത്രി ഉൾപ്പെടെയുള്ള മന്ത്രിമാർ ഗുരുവായൂരിൽ ദർശനം നടത്തിയ സംഭവത്തിൽ പ്രതികരണവുമായി ഗുരുവായൂർ ദേവസ്വം ചെയർമാൻ എ വി ഗോപിനാഥ്. അവധി ദിവസങ്ങളിൽ വിഐപി ദർശനം അനുവദിക്കരുതെന്നാണ് ഹൈക്കോടതി ഉത്തരവെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ മുഖ്യമന്ത്രിയും സംഘവും നിയമലംഘനം നടത്തിയതായി ഇപ്പോൾ തോന്നുന്നില്ലെന്നും വ്യക്തമാക്കി.
രമേശ് ചെന്നിത്തല ഒഴികെ മറ്റ് മന്ത്രിമാർ വരുമെന്ന് മുൻകൂട്ടി അറിയിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി നെയ്‌വിളക്കുമായി എത്തിയതാണെങ്കിൽ ആചാരപ്രകാരമുള്ള ദർശനമായി കണക്കാക്കാമെന്നും, അതുസംബന്ധിച്ച് അന്വേഷണം നടത്തുമെന്നും വ്യക്തമാക്കി.
ദർശനത്തിനിടെ നിരവധി ഭക്തർക്ക് തൊഴാൻ കഴിയാതിരുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും, എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുമെന്നും ചെയർമാൻ പറഞ്ഞു. ഉദ്യോഗസ്ഥ തലത്തിൽ വീഴ്ച ഉണ്ടായോയെന്നും അന്വേഷിക്കും. ക്ഷേത്രവളപ്പിൽ റീൽസ് ചിത്രീകരണം നടന്നതായും വിവരമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നിരവധി ഓൺലൈൻ ചാനലുകൾ മുഖ്യമന്ത്രിയുടെ ദർശനവുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ ചിത്രീകരിച്ചതായും ദേവസ്വം ചെയർമാൻ അറിയിച്ചു.






