കൽപ്പറ്റ: വയനാട് കള്ളാടി മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട് സർക്കാരിന്റെ വാദം തള്ളി കൊങ്കൺ റെയിൽവേ. തുരങ്ക നിർമ്മാണത്തിൽ സാങ്കേതിക പിഴവില്ലെന്നും അപകടത്തിന് കാരണം മണ്ണിടിച്ചിലാണെന്നും കമ്പനി വിശദീകരിച്ചു.
തുരങ്ക നിർമ്മാണത്തിനായി മണ്ണെടുത്തത് ശാസ്ത്രീയ രീതിയിലാണെന്നും മണ്ണിടിച്ചിൽ തുരങ്കമുഖത്തിൽ നിന്ന് ഏകദേശം 100 മീറ്റർ അകലെയാണുണ്ടായതെന്നും കൊങ്കൺ റെയിൽവേ അറിയിച്ചു. നിർമ്മാണത്തിനിടെ കൂട്ടിയിട്ട മണ്ണ് അപകടത്തിന് കാരണമായിട്ടില്ലെന്നും കമ്പനി അവകാശപ്പെട്ടു. കട്ട് ആൻഡ് കവർ മേഖലയിലെ നിർമ്മാണവും രൂപകൽപ്പനയും മാനദണ്ഡങ്ങൾ പാലിച്ചാണെന്നും 110 മീറ്റർ ഉയരത്തിൽ ഉണ്ടായ മണ്ണിടിച്ചിലാണ് ദുരന്തത്തിന് ഇടയാക്കിയതെന്നും വിശദീകരിച്ചു.
അതേസമയം, ദുരന്തത്തിൽ കാണാതായ തൊഴിലാളികൾക്കായുള്ള തെരച്ചിൽ നാലാം ദിവസവും തുടരുകയാണ്. ഇന്നലെ മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെത്തിയതോടെ മരണസംഖ്യ ആറായി. എൻഡിആർഎഫ്, അഗ്നിരക്ഷാസേന, പൊലീസ് എന്നിവയുടെ നേതൃത്വത്തിൽ സോൺ ഒന്ന്, മൂന്ന് മേഖലകളിൽ വ്യാപക പരിശോധന തുടരുന്നു. ഇനി രണ്ട് പേരെ കണ്ടെത്താനുണ്ട്.
ഇതിനിടെ, കരാർ കമ്പനിയുടെ ഗുരുതര അനാസ്ഥ ചൂണ്ടിക്കാണിക്കുന്ന റിപ്പോർട്ട് പുറത്തുവന്നിരുന്നു. സുരക്ഷാഭിത്തിയിൽ വിള്ളൽ ഉണ്ടായതായി ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ജിഎസ്ഐ) മുന്നറിയിപ്പ് നൽകിയിരുന്നുവെങ്കിലും നിർമ്മാണ കമ്പനി അത് അവഗണിച്ചുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ജൂൺ 14ന് നൽകിയ ജിഎസ്ഐ റിപ്പോർട്ടിൽ നിർമ്മാണത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടിയിരുന്നുവെന്നും അത് പരിഗണിച്ചില്ലെന്നുമാണ് കണ്ടെത്തൽ.
റോക്ക് നെയിലിംഗ് ആവശ്യമായ സ്ഥലത്ത് സോയിൽ നെയിലിംഗ് നടത്തിയതും വെള്ളം ഒഴുകിപ്പോകാൻ ആവശ്യമായ വീപ്പ് ഹോളുകൾ ഒരുക്കാതിരുന്നതും ദുരന്തത്തിന്റെ തീവ്രത വർധിപ്പിച്ചതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. മുന്നറിയിപ്പുകൾ അവഗണിച്ചതാണ് അപകടത്തിന്റെ വ്യാപ്തി കൂട്ടിയതെന്ന വിലയിരുത്തലിനിടെ സംഭവത്തിൽ അന്വേഷണം തുടരുകയാണ്.




