മുംബൈ: യൂറോപ്യൻ യൂണിയനുമായി ഇന്ത്യ ഒപ്പുവയ്ക്കാനിരിക്കുന്ന സ്വതന്ത്ര വ്യാപാര കരാറിൽ ചൈനീസ് കമ്പനികൾക്ക് അനുകൂലമായി മാറാവുന്ന വഴികൾ ഇന്ത്യ അടച്ചുപൂട്ടി. യൂറോപ്യൻ വാഹന ഇറക്കുമതിക്ക് നൽകുന്ന താരിഫ് ഇളവ് ചൈനീസ് ഇലക്ട്രിക് വാഹന നിർമാതാക്കൾ ദുരുപയോഗം ചെയ്യുമെന്ന ആശങ്ക പരിഗണിച്ചാണ് നടപടി.
ചൈനീസ് ഇലക്ട്രിക് വാഹന കമ്പനിയായ ബി.വൈ.ഡി. യൂറോപ്പിൽ സാന്നിധ്യം ഉള്ളതിനാൽ കുറഞ്ഞ തീരുവ ഉപയോഗിച്ച് ഇന്ത്യയിലേക്ക് വാഹനങ്ങൾ ഇറക്കുമതി ചെയ്യാൻ സാധ്യതയുണ്ടെന്നായിരുന്നു ആശങ്ക. ഇതിന് തടയിടുന്നതിന്, യൂറോപ്യൻ യൂണിയനിലെ 27 അംഗരാജ്യങ്ങളിലെ എട്ട് വാഹന നിർമാണ കമ്പനികൾക്ക് മാത്രമേ കരാർ പ്രകാരം താരിഫ് ഇളവ് അനുവദിക്കുകയുള്ളൂവെന്ന് ഇന്ത്യ വ്യക്തമാക്കിയതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
നിലവിൽ ബി.വൈ.ഡി. യൂറോപ്യൻ വിപണിയിൽ ശക്തമായ സാന്നിധ്യം പുലർത്തുന്ന കമ്പനിയാണ്. ടെസ്‌ലയും യൂറോപ്പിൽ വാഹന നിർമാണവും വിൽപ്പനയും നടത്തുന്നുണ്ട്. കൂടാതെ, യു.എസിലെ മിക്ക വാഹന നിർമാതാക്കൾക്കും യൂറോപ്പിൽ ഫാക്ടറികളുണ്ട്. യൂറോപ്പിലൂടെ മറ്റു രാജ്യങ്ങളിലെ കമ്പനികൾ ഇന്ത്യയിലേക്ക് വാഹനങ്ങൾ ഇറക്കുമതി ചെയ്യുന്നത് ആഭ്യന്തര വാഹന നിർമാതാക്കൾക്ക് കനത്ത തിരിച്ചടിയാകുമെന്ന ആശങ്ക ടാറ്റ മോട്ടോർസും മഹീന്ദ്രയും സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇത് പരിഗണിച്ചാണ് യൂറോപ്യൻ യൂണിയന്റെ സ്വന്തം അല്ലാത്ത കമ്പനികൾക്ക് താരിഫ് ഇളവ് നിഷേധിക്കുന്ന വ്യവസ്ഥ വ്യാപാര കരാറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
കരാർ പ്രകാരം, പത്ത് വർഷത്തിനുള്ളിൽ 90,000 ഇലക്ട്രിക് കാറുകളും 1.6 ലക്ഷം പെട്രോൾ–ഡീസൽ ഉൾപ്പെടുന്ന ഇന്റേണൽ കംബഷൻ എഞ്ചിൻ (ഐ.സി.ഇ) വാഹനങ്ങളും ഇന്ത്യയിൽ ഇറക്കുമതി ചെയ്യാൻ അനുവദിക്കും. ആദ്യ വർഷം ഐ.സി.ഇ കാറുകളുടെ ഇറക്കുമതി തീരുവ നിലവിലുള്ള 110 ശതമാനത്തിൽ നിന്ന് 30–35 ശതമാനമായി കുറക്കും. അഞ്ചു വർഷത്തിനുള്ളിൽ ഇത് 10 ശതമാനമായി താഴും. ഇലക്ട്രിക് വാഹനങ്ങളുടെ ഇറക്കുമതി അഞ്ചു വർഷത്തിനു ശേഷമേ അനുവദിക്കൂ.
15,000 യൂറോ (ഏകദേശം 16.5 ലക്ഷം രൂപ)യ്ക്ക് മുകളിലുള്ള വിലയുള്ള കാറുകൾക്കാണ് തീരുവ ഇളവ് ലഭിക്കുക. ഇന്ത്യയിലെ ആഭ്യന്തര വാഹന വിപണിയുടെ 90 ശതമാനവും 15 ലക്ഷം രൂപയ്ക്ക് താഴെയുള്ള വാഹനങ്ങളാണെന്ന് സർക്കാർ വിലയിരുത്തുന്നു.




