തിരുവനന്തപുരം: ചിറയിൻകീഴിലെ കയ്യാങ്കളി വിവാദത്തിൽ പാർട്ടി നിലപാട് കടുപ്പിച്ചതോടെ രമ്യ ഹരിദാസ് നിലപാട് മയപ്പെടുത്തുന്നതായി സൂചന. പാളയം പ്രദീപിനെ അഡീഷണൽ സ്റ്റാഫായി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ഇതുവരെ പുതിയ കത്ത് നൽകിയിട്ടില്ല. ഇന്ന് വീണ്ടും കത്ത് നൽകാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.
അതേസമയം, രമ്യ ഹരിദാസിനെതിരെ കെ. മുരളീധരൻ രംഗത്തെത്തി. പാർട്ടി നടപടി സ്വീകരിച്ചാൽ എംഎൽഎ ആയാലും മറ്റാരാണെങ്കിലും അത് ബാധകമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. ചിറയിൻകീഴിലെ കയ്യാങ്കളി വിവാദത്തിൽ രമ്യ ഹരിദാസിനെ സംരക്ഷിച്ച് പ്രശ്നം ഒത്തുതീർപ്പാക്കാനായിരുന്നു കെപിസിസിയുടെ ശ്രമം. വ്യാപകമായ പരാതികൾ ഉയർന്നെങ്കിലും എംഎൽഎക്കെതിരെ നടപടി വേണ്ടെന്ന നിലപാടാണ് പാർട്ടി സ്വീകരിച്ചത്.
എതിർപക്ഷത്തിന്റെ എതിർപ്പ് ഒഴിവാക്കാൻ പാളയം പ്രദീപിനെ സ്റ്റാഫായി നിയമിക്കരുതെന്ന് രമ്യ ഹരിദാസിനോട് നിർദേശിക്കാനും ധാരണയായിരുന്നു. എന്നാൽ സംസ്ഥാന, പ്രാദേശിക നേതൃത്വങ്ങളുടെ നിലപാടിന് വിരുദ്ധമായി രമ്യ നീങ്ങിയെന്നാണ് പാർട്ടിയിലെ വിമർശനം.
പാർട്ടി സസ്പെൻഡ് ചെയ്ത പാളയം പ്രദീപിനെ മുൻകാല പ്രാബല്യത്തോടെ അഡീഷണൽ സ്റ്റാഫായി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് രമ്യ ഹരിദാസ് നേരത്തെ കത്ത് നൽകിയിരുന്നു. മേയ് 21 മുതൽ പ്രദീപ് തനിക്കൊപ്പം പ്രവർത്തിക്കുന്നുണ്ടെന്നും അന്നത്തെ തീയതി മുതൽ പ്രദീപിനെയും കുഞ്ഞുമുഹമ്മദ് എന്നയാളെയും നിയമിക്കണമെന്നുമായിരുന്നു കത്തിലെ ആവശ്യം.


