ന്യൂഡൽഹി: സിജെപി പ്രതിനിധികളും കേന്ദ്രസർക്കാർ പ്രതിനിധികളും തമ്മിലുള്ള ചർച്ച പൂർത്തിയായി. കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ നടന്ന കൂടിക്കാഴ്ചയിൽ കേന്ദ്രമന്ത്രിമാരും സിജെപി പ്രതിനിധികളായ സൗരവ് ദാസ്, അശുതോഷ് റാങ്കെ എന്നിവരും പങ്കെടുത്തു.
ചർച്ചയിൽ മൂന്ന് പ്രധാന ആവശ്യങ്ങളാണ് സിജെപി മുന്നോട്ടുവെച്ചത്. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കുക, ജീവനൊടുക്കിയ കുട്ടികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നൽകുക, ഡൽഹി പൊലീസ് രജിസ്റ്റർ ചെയ്ത എഫ്‌ഐആറുകൾ റദ്ദാക്കുക എന്നിവയാണ് ആവശ്യങ്ങൾ.
ഇതിൽ രണ്ട് ആവശ്യങ്ങളിൽ കേന്ദ്രസർക്കാരിന്റെ നിലപാട് അനുകൂലമാണെന്ന് സിജെപി അവകാശപ്പെട്ടു. എന്നാൽ ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തിൽ നിലപാട് അറിയിക്കാൻ കേന്ദ്രം നാളെ ഉച്ചയ്ക്ക് 2.30 വരെ സമയം തേടിയിട്ടുണ്ട്. രാജിയുണ്ടായില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് സിജെപി വ്യക്തമാക്കി.
അതേസമയം, ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം തുടരുന്നതിനാൽ പാർലമെന്റിന്റെ ഇരുസഭകളും ഇന്നും പ്രക്ഷുബ്ധമായി. തുടർച്ചയായ അഞ്ചാം ദിവസവും ലോക്‌സഭാ നടപടികൾ തടസപ്പെട്ടു.
നീറ്റ് പരീക്ഷാ പേപ്പർ ചോർച്ച വിഷയത്തിൽ പാർലമെന്റിൽ ചർച്ച നടത്താൻ സർക്കാർ പലതവണ പ്രതിപക്ഷത്തെ സമീപിച്ചിട്ടുണ്ടെന്ന് പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു പറഞ്ഞു. ചർച്ച നടക്കണമെന്ന അഭിപ്രായമാണ് പല പ്രതിപക്ഷ എംപിമാർക്കുമുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
ചോദ്യപേപ്പർ ചോർച്ച തടയാൻ കർശന നിയമം കൊണ്ടുവരുമെന്നും കുറ്റക്കാർക്കെതിരെ അതിവേഗ കോടതികളിൽ വിചാരണ ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പുനൽകിയിട്ടുണ്ടെന്നും കിരൺ റിജിജു പറഞ്ഞു. എന്നാൽ വിദ്യാഭ്യാസമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം തുടർന്നതോടെ ലോക്‌സഭ തിങ്കളാഴ്ച വരെ പിരിഞ്ഞു.


