ന്യൂഡൽഹി: സ്വാതന്ത്ര്യദിനമായ ശനിയാഴ്ച രാവിലെ കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ട് അപ്രത്യക്ഷമായി. അക്കൗണ്ട് നീക്കം ചെയ്തതായി സിജെപി എക്‌സിലൂടെ അറിയിച്ചു. അക്കൗണ്ട് നീക്കം ചെയ്തതിനെതിരെ സിജെപി പ്രതിഷേധിച്ചു. സ്വാതന്ത്ര്യദിനം തന്നെ തിരഞ്ഞെടുത്ത് തങ്ങളുടെ ശബ്ദം അടിച്ചമർത്താനുള്ള ശ്രമമാണ് നടന്നതെന്ന് പാർട്ടി ആരോപിച്ചു. ഇത്തരം നടപടികൾക്ക് മുന്നിൽ ഭയപ്പെടില്ലെന്നും പാർട്ടി വ്യക്തമാക്കി. അക്കൗണ്ട് നീക്കം ചെയ്തവരെ സിജെപി സ്ഥാപകൻ അഭിജീത്ത് ദിപ്‌കെ ഭീരുക്കളെന്ന് വിശേഷിപ്പിച്ചു.
അതേസമയം, അക്കൗണ്ട് നഷ്ടപ്പെട്ട് ഏകദേശം അരമണിക്കൂറിനുള്ളിൽ തന്നെ അത് തിരിച്ചെടുക്കാൻ സാധിച്ചതായി സിജെപി പിന്നീട് അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ സ്വാതന്ത്ര്യദിന പ്രസംഗം നടത്തുന്നതിന് ഏകദേശം രണ്ട് മണിക്കൂർ മുമ്പാണ് അക്കൗണ്ട് അപ്രത്യക്ഷമായത്. നേരത്തെയും ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിനിടെ സിജെപിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് സമാനമായി നീക്കം ചെയ്തിരുന്നതായി പാർട്ടി അറിയിച്ചു.











