കൊച്ചി: സിഎംആർഎൽ– എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ ചോദ്യം ചെയ്യലിനായി വീണ ഇന്ന് ഇഡിക്ക് മുമ്പിൽ ഹാജരാകും. രാവിലെ 10.30ഓടെ കൊച്ചി ഇഡി ഓഫീസിൽ ഹാജരാകണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. സിഎംആർഎല്ലുമായി നടന്ന സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചാണ് ഇഡി വിശദമായി ചോദ്യം ചെയ്യുന്നത്. സേവനം നൽകാതെയാണ് 2.78 കോടി രൂപ ലഭിച്ചതെന്ന കണ്ടെത്തലിൽ വീണയുടെ വിശദീകരണം അന്വേഷണ സംഘം തേടും.
ഈ തുക എങ്ങനെ ഉപയോഗിച്ച് സ്വത്തുക്കൾ വാങ്ങിയിട്ടുണ്ടോ, നിക്ഷേപങ്ങൾ നടത്തിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിലും ചോദ്യം ചെയ്യൽ ഉണ്ടാകും. എംപവർ ഇന്ത്യ കാപിറ്റൽ ഇൻവെസ്റ്റ്മെന്റ് പ്രൈവറ്റ് ലിമിറ്റഡിൽ നിന്ന് എടുത്ത 50 ലക്ഷം രൂപ വായ്പ, അതിന്റെ തിരിച്ചടവ്, വീണ്ടും വായ്പ അനുവദിച്ച സാഹചര്യം എന്നിവയും പരിശോധിക്കും.
മരവിപ്പിച്ച എച്ച്ഡിഎഫ്‌സി ബാങ്ക് അക്കൗണ്ടിന് പുറമേ മറ്റ് അക്കൗണ്ടുകൾ ഉണ്ടോ, അബുദാബിയിലെ അക്കൗണ്ട് വഴി ഇടപാടുകൾ നടന്നിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിലും ഇഡി വിശദീകരണം തേടും. ഇന്നലെ സിഎംആർഎൽ എംഡി ശരൺ എസ്. കർത്ത, ജയ എസ്. കർത്ത എന്നിവരെയും ഇഡി ചോദ്യം ചെയ്തിരുന്നു. നേരത്തെ ഷിബി എസ്. കർത്തയെയും ചോദ്യം ചെയ്തിരുന്നു.
വീണയ്ക്ക് നേരത്തെ സമൻസ് അയച്ചിരുന്നെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഹാജരാകാൻ സമയം ആവശ്യപ്പെട്ടിരുന്നു. പിന്നീട് വീണ്ടും സമൻസ് നൽകി ബുധനാഴ്ച ഹാജരാകണമെന്ന് ഇഡി നിർദേശം നൽകിയതോടെയാണ് ഇന്ന് ഹാജരാകുന്നത്. കേസിൽ ഇഡിയുടെ അന്വേഷണത്തിന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അനുമതി നൽകിയിട്ടുണ്ട്.






