ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിൽ ഇറാൻ ഗൺബോട്ടുകളുടെ വെടിവെപ്പിനിരയായ ഇന്ത്യൻ എണ്ണക്കപ്പലിൽ നിന്നുള്ള ശബ്ദസന്ദേശം പുറത്തുവന്നു. ആക്രമണസമയത്ത് കപ്പലിലെ ക്രൂ അംഗം ഇറാൻ നാവികസേനയുമായി നടത്തിയ ആശയവിനിമയത്തിന്റെ ഭാഗമാണ് ഇത്.
‘സൻമാർ ഹെറാൾഡ്’ എന്ന ടാങ്കറിലെ ക്രൂ അംഗം, മുൻപ് യാത്രയ്ക്ക് അനുമതി നൽകിയിട്ടും എന്തിനാണ് വെടിയുതിർക്കുന്നതെന്ന് ഇറാൻ നാവികസേനയോട് ചോദിക്കുന്നതാണു ശബ്ദശകലത്തിൽ കേൾക്കുന്നത്. “സെപാ നേവി, ഇത് മോട്ടോർ ടാങ്കർ സൻമാർ ഹെറാൾഡ്. നിങ്ങൾ പോകാൻ അനുമതി നൽകിയിരുന്നു. നിങ്ങളുടെ പട്ടികയിൽ രണ്ടാമതായി എന്റെ പേരുണ്ട്. എന്നാൽ ഇപ്പോൾ വെടിയുതിർക്കുകയാണ്. എനിക്ക് തിരികെ പോകാമോ?” എന്നതാണ് ഏകദേശം 30 സെക്കൻഡ് ദൈർഘ്യമുള്ള സന്ദേശം. മാരിടൈം ഇന്റലിജൻസ് സ്ഥാപനമായ ‘ടാങ്കർ ട്രാക്കേഴ്‌സ്’ ആണ് ഇത് പുറത്തുവിട്ടത്.
ഹോർമുസ് കടന്നുപോകുന്നതിനിടെ ‘സൻമാർ ഹെറാൾഡ്’, ‘ജഗ് അർണവ്’ എന്നീ ഇന്ത്യൻ കപ്പലുകൾക്കുനേരെ ഇറാൻ റെവല്യൂഷണറി ഗാർഡ്സ് (ഐആർജിസി) വെടിവെച്ചതായി റിപ്പോർട്ടുകളുണ്ട്. മുന്നറിയിപ്പില്ലാതെ നടന്ന വെടിവെപ്പിനെ തുടർന്ന് കപ്പലുകൾ തിരികെ പോകേണ്ടിവന്നു. സംഭവത്തെ തുടർന്ന് ഇന്ത്യയിലേക്ക് വരികയായിരുന്ന 13 കപ്പലുകളും വഴിമാറി.
അതേസമയം, ‘സൻമാർ ഹെറാൾഡ്’ കപ്പലിനുനേരെയുള്ള വെടിവെപ്പ് ഹോർമുസിലെ ‘ഗ്രീൻ ഏരിയ’യിൽവെച്ചാണെന്നാണ് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. കപ്പൽ കിഴക്കോട്ടു സഞ്ചരിക്കുമ്പോൾ ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷൻ സിസ്റ്റം (AIS) ഓഫ് ചെയ്തിരുന്നതായും റിപ്പോർട്ടുകളിൽ പറയുന്നു.
സംഭവത്തിൽ ആശങ്ക രേഖപ്പെടുത്തി ഇന്ത്യ ഇറാൻ സ്ഥാനപതിയെ വിളിച്ചുവരുത്തി. ഇറാൻ സ്ഥാനപതി ഡോ. മുഹമ്മദ് ഫതാലിയുമായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ചർച്ച നടത്തി. ഇന്ത്യൻ ചരക്കുകപ്പലുകളുടെ സുരക്ഷയ്ക്ക് ഇന്ത്യ നൽകുന്ന പ്രാധാന്യവും, മുമ്പ് ഹോർമുസ് കടലിടുക്കിൽ ഇറാൻ സുരക്ഷിത മാർഗം ഒരുക്കിയിരുന്ന കാര്യവും മിസ്രി ഓർമ്മിപ്പിച്ചു. വിഷയത്തിൽ ഇറാൻ അധികൃതരെ അറിയിക്കാമെന്ന് ഫതാലി പ്രതികരിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.






