പാലക്കാട്: വടക്കഞ്ചേരിവണ്ടാഴി പഞ്ചായത്ത് കിഴക്കേത്തറ പതിനൊന്നാം വാർഡിലെ യുഡിഎഫ് സ്ഥാനാർഥി സജിതയെ സിപിഎം പ്രവർത്തകർ വീട്ടില് കയറി ആക്രമിച്ചെന്ന് പരാതി. ഇന്ന് രാവിലെ പത്തു മണിക്കായിരുന്നു സംഭവം. സജിതയുടെ ഭർത്താവ് വിപിനും സജിതയുടെ അമ്മ പങ്കജത്തിനും 11 മാസം പ്രായമുള്ള കുഞ്ഞിനുമാണ് പരിക്കേറ്റത്.
ബൂത്തിലേക്ക് വരുന്ന വോട്ടർമാർക്ക് ബൂത്ത് നമ്പറും മറ്റു കാര്യങ്ങളും പറഞ്ഞു കൊടുക്കുന്നതിനായി സ്ഥാനാർഥിയും പ്രവർത്തകരും നിൽക്കുന്നതിനെ ചൊല്ലി സിപിഎം പ്രവർത്തകരുമായി യുഡിഎഫ് പ്രവർത്തകർ വാക്കേറ്റം ഉണ്ടായിരുന്നു. പിന്നാലെ വീട്ടിലെത്തി ആക്രമിച്ചെന്നാണ് പരാതി. കുഞ്ഞിന് മുഖത്തും ശരീരത്തിലും പരിക്കുണ്ട്. മംഗലം ഡാം പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.




