മലപ്പുറം: യുഡിഎഫ് പാനലിൽ മത്സരിച്ച കോൺഗ്രസ്സ് സ്ഥാനാർത്ഥികൾ അനായാസം ജയിക്കാവുന്ന വാർഡുകളിൽ പോലും പരക്കെ തോറ്റത് ചർച്ചയാവുന്നു. ലീഗ് കോൺഗ്രസ്സ് ബന്ധം പൂർവാധികം ശക്തമായി എന്ന തോന്നൽ ഉണ്ടായ ശേഷം നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥികൾക്കിട്ട് ‘പണി’ കൊടുത്തതാണെന്നാണ് ആക്ഷേപം. യുഡിഎഫിന്റെ ഉറച്ച കോട്ടയായ പതിനൊന്നാം വാർഡിൽ കോൺഗ്രസ്സ് സ്ഥാനാർഥി അസീസ് പറമ്പാടൻ തോറ്റത് കോൺഗ്രസ്സ് പ്രവർത്തകർക്ക് ഇനിയും ഉൾക്കൊള്ളാനായിട്ടില്ല. സിപിഎമ്മിലെ അലവിയോടാണ് അസീസ് ഇവിടെ പരാജയപ്പെട്ടത്.
അലവി 666 വോട്ട് നേടിയപ്പോൾ കോൺഗ്രസ് സ്ഥാനാർഥിക്ക് 618 വോട്ടുകൾ മാത്രമേ നേടാനായുള്ളു. അതേസമയം തിരഞ്ഞെടുപ്പിന് മുമ്പേ ജയം ഉറപ്പിച്ചിരുന്ന നാലാം വാർഡ് കോൺഗ്രസ് സ്ഥാനാർത്ഥി മനോജ് കുമാർ തോറ്റതിലെ ഞെട്ടലിലാണ് കോൺഗ്രസ് വൃത്തങ്ങൾ. ഇടത് സ്ഥാനാർത്ഥി ചന്ദ്രശേഖരൻ എന്ന ഉണ്ണി മാഷാണ് ഇവിടെ കോൺഗ്രസ് സ്ഥാനാർത്ഥിയെ നിലം തൊടീക്കാതെ പരാജയപ്പെടുത്തിയത്. ഉണ്ണി മാഷിന് 529 വോട്ട് ലഭിച്ചപ്പോൾ മനോജ് കുമാറിന് ലഭിച്ചത് 432 വോട്ടുകളാണ്. അതേസമയം അതീവ ദയനീയമാണ് പത്താം വാർഡിൽ അറുമുഖൻ ഏറ്റു വാങ്ങിയത്.
സിപിഎമ്മിലെ ശ്രീജിത്ത് മാഷോട് 439 വോട്ടിന്റെ കനത്ത പരാജയം ഇവിടെ കോൺഗ്രസ് സ്ഥനാർത്ഥി ഏറ്റു വാങ്ങി. ശ്രീജിത്ത് മാഷ് 697 വോട്ട് നേടിയപ്പോൾ കോൺഗ്രസ് സ്ഥനാർത്ഥിക്ക് ലഭിച്ചത് കേവലം 258 വോട്ടുകൾ മാത്രമാണ്. അതേസമയം കോൺഗ്രസ് സ്ഥനാർഥികളിൽ തോൽക്കാതെ രക്ഷപ്പെട്ടവരിൽ ഒരാൾ യൂട്യൂബർ ഇൻഫ്ലുവൻസറായ യുവ സാരഥി ഷഫീഖ് ചെങ്ങരയാണ്. പതിവിന് വിപരീതമായി ബിജെപി സ്ഥാനാർത്ഥി കൂടി മത്സരിച്ച പതിനേഴാം വാർഡിൽ ചെറിയ ഭൂരിപക്ഷത്തിലാണ് ഷഫീഖ് ഒരു പൊടിക്ക് രക്ഷപ്പെട്ടത്.
ഇവിടെ ഷഫീഖിന് ലഭിച്ചത് 588 വോട്ടും ഇടത് സ്ഥാനാർത്ഥി മുരളീധരന് ലഭിച്ചത് 506 വോട്ടുമാണ്. ബിജെപി സ്ഥാനാർത്ഥി ഗിരീഷ് കുമാർ 83 വോട്ട് പിടിച്ചപ്പോൾ സ്വതന്ത്ര സ്ഥാനാർഥിയായ എ പി മുഹമ്മദ് മുനവ്വിർ 96 വോട്ടുകൾ ഇവിടെ ഒറ്റക്ക് നേടി. മറ്റ് സ്ഥലങ്ങളിലെ കോൺഗ്രസ് സ്ഥാനാർത്ഥികൾ ഇടത് സഖ്യവുമായി നേരിട്ട് ഏറ്റുമുട്ടിയപ്പോൾ ഒരു സ്വതന്ത്രനും ബിജെപി സ്ഥാനാർഥിയുമുൾപ്പെടെ മൂന്ന് പേർ മത്സരിച്ചത് പതിനേഴാം വാർഡിൽ ഷഫീഖിന് ഗുണം ചെയ്തുവെന്നാണ് പൊതുവെ ഉള്ള വിലയിരുത്തൽ. ഭൂരിപക്ഷത്തേക്കാൾ കൂടുതൽ വോട്ട് സ്വന്തന്ത്രനും ബിജെപി സ്ഥനാർത്ഥിയും ഇവിടെ നേടിയെന്നതും ശ്രദ്ധേയമാണ്.




