ന്യൂഡല്‍ഹി: തൃശൂരിലെ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി. പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും കൂട്ടിച്ചേർത്തു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവരുടെ കുടുംബങ്ങള്‍ക്ക് 50,000 രൂപയും പ്രധാനമന്ത്രി അടിയന്തര ധനസഹായം പ്രഖ്യാപിച്ചു. ഹൃദയഭേദകമായ സംഭവമാണെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പ്രതികരിച്ചു. പരിക്കേറ്റവര്‍ക്ക് അടിയന്തര ചികിത്സ ഉറപ്പാക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.
അതേസമയം, സ്‌ഫോടനവുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവ സ്ഥലത്തുനിന്ന് ഒന്‍പത് മൃതദേഹങ്ങള്‍ ലഭിച്ചു. 13 പേര്‍ മെഡിക്കല്‍ കോളേജിലെ ബേണിങ് ഐസിയുവില്‍ ചികിത്സയിലാണ്. അപകടസ്ഥലത്തുനിന്ന് കണ്ടെത്തിയ ശരീര ഭാഗങ്ങൾ ആരുടേതാണെന്ന് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. അഞ്ച് പേരുടെ നില അതീവ ഗുരുതരമാണ്.




