നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കേരള രാഷ്ട്രീയത്തിൽ വൻ ചർച്ചകളും പ്ലാനുകളുമായി കോൺഗ്രസ് രംഗത്തെത്തിയിരിക്കുകയാണ്. കൊട്ടാരക്കരയ്‌ക്ക് പിന്നാലെ പല മണ്ഡലങ്ങളിലും കോൺഗ്രസിലെ സീറ്റ് മോഹികളുടെ കലാപവും രാജിഭീഷണിയും ഉയർന്നു വരുന്ന സാഹചര്യമാണ് ഇപ്പോൾ ഉള്ളത്. കോൺഗ്രസിലും യുഡിഎഫിലുമുള്ള രൂക്ഷമായ തർക്കങ്ങൾ പൊട്ടിത്തെറിക്ക് ഇടയാക്കുമെന്ന സൂചന ലഭിച്ചതോടെ സ്ഥാനാർഥി നിർണയചർച്ചയും പ്രഖ്യാപനവും നീട്ടിവെച്ചിരിക്കുകയാണ് എന്ന വിവരമാണ് പുറത്ത് വരുന്നത്. ആദ്യ പട്ടിക 25ന് മുന്പ് പുറത്തുവിടുമെന്നായിരുന്നു കോൺഗ്രസ് നേതാക്കന്മാരുടെ ആദ്യ പ്രഖ്യാപനം.
സിറ്റിങ് സീറ്റിലേതുൾപ്പെടെ 50 പേരുടെ പട്ടിക സ്‌ക്രീനിങ് കമ്മിറ്റി അധ്യക്ഷൻ മധുസൂദനൻ മിസ്‌ത്രിക്ക് കൈമാറിയെങ്കിലും പുറത്തിറക്കേണ്ടെന്ന് കെപിസിസി നേതൃത്വം അദ്ദേഹത്തോട് ആവശ്യപ്പെടുകയായിരുന്നു. സീറ്റ് കൈമാറ്റം ഉടൻ വേണമെന്നും കോൺഗ്രസിലെ ആഭ്യന്തരപ്രശ്നം പരിഹരിച്ച് സ്ഥാനാർഥി ചർച്ച വേഗത്തിലാക്കണമെന്നുമാണ് മുസ്ലിം ലീഗിന്റെയും കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെയും ശക്തമായ ആവശ്യം. 25ന് കേരളത്തിലെത്തുന്ന രാഹുൽ ഗാന്ധിയോട് ഘടകകക്ഷി നേതാക്കൾ പരാതി ഉന്നയിക്കും.
മത്സരിക്കാൻ താൽപ്പര്യമുള്ള മുതിർന്ന കോൺഗ്രസ് നേതാക്കളും പട്ടികയിൽ ഇടംകിട്ടാത്ത കെപിസിസി ഭാരവാഹികൾ അടക്കമുള്ളവരും എങ്ങനെ പ്രതികരിക്കുമെന്ന് നേതൃത്വത്തിന് ഭയമുണ്ടെന്നതാണ് എടുത്ത് പറയേണ്ട കാര്യം. അരുവിക്കരയിൽ എംഎം ഹസനും കണ്ണൂരിൽ മുല്ലപ്പള്ളി രാമചന്ദ്രനും താൽപ്പര്യമുണ്ട് എന്നതും വ്യക്തമാണ്. അത് മാത്രമല്ല കെ സി ജോസഫും രംഗത്തുണ്ട്. ലോക്‌സഭാംഗങ്ങളായ കെ സുധാകരനും കൊടിക്കുന്നിൽ സുരേഷും അടൂർ പ്രകാശും മത്സരിക്കാനൊരുങ്ങുന്നു എന്ന വാർത്തയും പുറത്ത് വരുന്നുണ്ട്.




