തിരുവനന്തപുരം: വിനോദ സഞ്ചാര വകുപ്പിന് കീഴിലെ സംസ്ഥാനത്തെ വിവിധ ബീച്ചുകളില്‍ ജോലി ചെയ്യുന്ന ലൈഫ് ഗാര്‍ഡ് ജീവനക്കാര്‍ പണിമുടക്കുന്നതിനാൽ കടലിൽ ഇറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. ടൂറിസം ലൈഫ് ഗാർഡുമാരെ സർക്കാർ ജീവനക്കാരായി അംഗീകരിക്കുക, സർവ്വീസിൽ സ്ഥിരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് 24, 25 തീയതികളിൽ പണിമുടക്ക്. ഈ സാഹചര്യത്തില്‍ ജില്ലയില്‍ വിവിധ ബീച്ചുകളില്‍ എത്തുന്ന വിദേശികള്‍ ഉള്‍പ്പെടെയുള്ള വിനോദ സഞ്ചാരികള്‍ കടലില്‍ ഇറങ്ങുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് തിരുവനന്തപുരം ജില്ലാ ദുരന്തനിവാരണ വിഭാഗം അധികൃതര്‍ അറിയിച്ചു.
ഈ സാഹചര്യത്തിൽ കടലിൽ അപകടമുണ്ടായാൽ രക്ഷാപ്രവർത്തനത്തിന് ആളില്ലാത്ത അവസ്ഥയുണ്ടാകുമെന്നും അതിനാൽ സഞ്ചാരികൾ കടലിൽ ഇറങ്ങുന്നത് ഒഴിവാക്കണമെന്നും അധികൃതർ വ്യക്തമാക്കി. കോവളം, ശംഖുമുഖം തുടങ്ങി വിദേശികൾ ഏറെയെത്തുന്ന തിരുവനന്തപുരം ജില്ലയിലെ ബീച്ചുകളിലാണ് കൂടുതൽ പ്രതിസന്ധി. തൽക്കാലം ബീച്ചുകളിൽ പോലീസിനെ നിയോഗിച്ച് സുരക്ഷ ഉറപ്പാക്കാനാണ് നിലവിലെ തീരുമാനം.




