തൊടുപുഴ: വാഹന പരിശോധനയ്ക്കിടെ 39 ഗ്രാം എംഡിഎംഎയും 10 ഗ്രാം കഞ്ചാവുമായി യുവാക്കൾ പിടിയിൽ. കരിമണ്ണൂർ വില്ലേജിൽ നെയ്‌ശ്ശേരി ഇടനേക്കൽ ഹാരിസ് നാസർ (31) കുമാരമംഗലം മൈലകൊമ്പ് കണ്ണിറ്റിൽ തോംസൺ ജോയ് (23) എന്നിവരാണ് പിടിയിലായത്. തിങ്കളാഴ്ച രാവിലെ പതിനൊന്നിന് ഒളമറ്റം അറക്കപ്പാറ ഭാഗത്ത് നടത്തിയ വാഹന പരിശോധനയ്ക്കിടെ കാറിൽനിന്നും എംഡിഎംഎയും കഞ്ചാവും കണ്ടെത്തുകയായിരുന്നു. ഏറെനാളായി നിരീക്ഷണത്തിലായിരുന്ന ഇരുവരും. തൊടുപുഴയിൽ അപ്പാർട്ട്‌മെന്റിൽ വാടകയ്ക്ക് താമസിക്കുന്ന രണ്ട് യുവതികളുടെ സുഹൃത്തുക്കൾ മുഖാന്തിരം താത്കാലിക താമസത്തിനെത്തി രണ്ട് റൂമുകളിലൊന്ന് ഉപയോഗിച്ച് വിൽപ്പന നടത്തുകയായിരുന്നു. യുവതികൾക്ക് ലഹരി ഇടപാടിൽ പങ്കില്ലെന്ന് എക്‌സൈസ് അധികൃതർ അറിയിച്ചു.
എക്‌സൈസ് ഇൻസ്പെക്ടർ സി.എം ബിൻസാദ്, അസി. എക്‌സൈസ് ഇൻസ്പെക്ടർ ഗ്രേഡുമാരായ കെ.ആർ. ബിജു, പി.എ. സെബാസ്റ്റ്യൻ, കെ.കെ. മജീദ്, പ്രിവന്റീവ് ഓഫീസർ അനീഷ്‌കുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ഡെന്നി ജെസ്മോൻ, നൗഫൽ, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ സിന്ധു എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.




