തിരുവനന്തപുരം: വിവാദത്തിലായ സർക്കാർ ബ്രാൻഡികൾ ഫെബ്രുവരി 21 മുതൽ വിപണിയിൽ. പേരിന്റെ സർപ്രൈസ് നിലനിർത്തി കൊണ്ടാണ് ബ്രാൻഡി വിപണിയിൽ എത്താൻ ഒരുങ്ങുന്നത്. പാലക്കാട് മലബാർ ഡിസ്റ്റലറിയിൽ ഉത്പാദനം നടത്തുന്ന ബ്രാൻഡിയുടെ പേര് പുറത്തുവിട്ടിട്ടില്ല. മദ്യത്തിന് പേരും ലോഗോയും നിർദേശിക്കുന്നവർക്ക് 10,000 രൂപ നൽകുമെന്ന ബെവ്‌കോ പരസ്യവും വിവാദമായിരുന്നു.
മദ്യ ഉപഭോഗം പ്രോത്സാഹിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ ഹർജിയെത്തിയതോടെയാണ് വിവാദങ്ങൾ മുറുകുന്നത്.പിന്നാലെ പുതിയ മദ്യത്തിന് പേര് നൽകുന്നതിനായി സംഘടിപ്പിച്ച മത്സരം ഹൈക്കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു. മദ്യത്തിന് പേരിടാൻ എൻട്രികൾ ക്ഷണിച്ചുകൊണ്ടുള്ള നടപടിക്കെതിരെ സമർപ്പിക്കപ്പെട്ട ഹർജി പരിഗണിച്ചാണ് കോടതി നിർണ്ണായക ഇടപെടൽ നടത്തിയത്. ഇത്തരത്തിലുള്ള എല്ലാ നടപടികളും നിർത്തിവെക്കാൻ ഇടക്കാല ഉത്തരവിലൂടെ കോടതി നിർദ്ദേശിച്ചിരുന്നു.മദ്യത്തിന് പേരിടൽ മത്സരത്തെക്കുറിച്ച് തങ്ങൾക്ക് യാതൊരു അറിവോ വിവരമോ ഇല്ലെന്നാണ് ബെവ്‌കോ കോടതിയെ അറിയിച്ചത്. ബെവ്‌കോയുടെ വിശദീകരണം വന്ന പശ്ചാത്തലത്തിൽ ഹൈക്കോടതി മലബാർ ഡിസ്റ്റലറീസിനോട് വിശദീകരണം തേടുകയും ചെയ്തു.
കേസ് കൂടുതൽ വാദം കേൾക്കുന്നതിനായി മാർച്ച് 12-ലേക്ക് മാറ്റിവെച്ചിരുന്നു.










