ഇൻഡോറിൽ നടുറോഡിൽ ദമ്പതികളെയും അവരുടെ രണ്ട് വയസ്സുള്ള കുഞ്ഞിനെയും ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. കാറിന് നേരിയ കേടുപാടുണ്ടായെന്ന് ആരോപിച്ച് ഒരാൾ വാഹനം തടഞ്ഞുനിർത്തി ഏകദേശം പത്ത് മിനിറ്റോളം കുടുംബത്തെ ഭീഷണിപ്പെടുത്തുകയായിരുന്നു.
കയ്യിലുണ്ടായിരുന്ന വടി ഉപയോഗിച്ച് കാറിൽ അടിക്കുകയും പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന ദൃശ്യങ്ങൾ വീഡിയോയിൽ വ്യക്തമാണ്. ഭയന്ന കുടുംബം കാറിന്റെ വാതിലുകൾ അടച്ച് അകത്ത് തന്നെ തുടരുകയായിരുന്നു. പിന്നീട് നാട്ടുകാർ ശ്രദ്ധിച്ചുതുടങ്ങിയതോടെയാണ് അക്രമി പിന്മാറിയത്.
“ഇൻഡോറിൽ തുറന്ന ഗുണ്ടാവിളയാട്ടം; ഭർത്താവിനെയും ഭാര്യയെയും അവരുടെ കുഞ്ഞിനെയും കാറിനുള്ളിൽ തടഞ്ഞുവെച്ച് വടി ഉപയോഗിച്ച് ഭീഷണിപ്പെടുത്തി, അസഭ്യം പറയുകയും പണം ആവശ്യപ്പെടുകയും ചെയ്തു” എന്നതാണ് വീഡിയോയോടൊപ്പമുള്ള വിവരണം. കാറിന്റെ ഗ്ലാസ് താഴ്ത്താൻ ആവശ്യപ്പെടുന്നതും അത് തകർക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
സംഭവം പുറത്തുവന്നതോടെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ബംഗാഡ റോഡിൽ ഇത്തരം സംഭവങ്ങൾ പതിവാണെന്നാരോപിച്ച് പലരും രംഗത്തെത്തി. നിയമനടപടികളിൽ വീഴ്ചയുണ്ടെന്നാരോപിച്ച് അധികാരികളെതിരെയും വിമർശനം ശക്തമാണ്. ഇത്തരം സാഹചര്യങ്ങളിൽ വാഹനം നിർത്താതെ സുരക്ഷിതമായി മാറിനിൽക്കണമെന്നും, ആവശ്യമെങ്കിൽ ഉടൻ പൊലീസിനെ അറിയിക്കണമെന്നും ചിലർ നിർദേശിക്കുന്നു.




