ആന്ധ്രാപ്രദേശ്: ആന്ധ്രാപ്രദേശിൽ കോവിഡ്-19 കേസുകൾ വർധിക്കുന്നതിനിടെ രോഗബാധിതരുടെ എണ്ണം 16 ആയി. കഴിഞ്ഞ ഒരുമാസത്തിനിടെ നാല് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിനിടെ നടത്തിയ ജനിതക ശ്രേണീകരണ പരിശോധനയിൽ ഒമിക്രോൺ RF.5 ഉപവകഭേദത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു.
കടപ്പ ജില്ലയിൽ നിന്ന് ശേഖരിച്ച കോവിഡ് പോസിറ്റീവ് സാമ്പിളുകൾ പുണെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് (NIV) അയച്ചാണ് പരിശോധന നടത്തിയത്. ലോകാരോഗ്യ സംഘടനയുടെ പതിവ് ജനിതക നിരീക്ഷണ പട്ടികയിലുള്ള വകഭേദമാണ് RF.5. സിംഗപ്പൂർ ഉൾപ്പെടെ ചില തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ ഈ ഉപവകഭേദത്തിന്റെ കേസുകൾ വർധിച്ചതായും അധികൃതർ അറിയിച്ചു.
എന്നാൽ നിലവിൽ RF.5 മറ്റ് ഒമിക്രോൺ ഉപവകഭേദങ്ങളെക്കാൾ കൂടുതൽ അപകടകാരിയാണെന്ന് തെളിയിക്കുന്ന ശാസ്ത്രീയ തെളിവുകളില്ലെന്ന് ആന്ധ്രാപ്രദേശ് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. വിഷ്ണു വർധൻ വ്യക്തമാക്കി. പൊതുജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെങ്കിലും ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു.
തൊണ്ടവേദന, ചുമ, പനി, തലവേദന, മൂക്കൊലിപ്പ്, മൂക്കടപ്പ്, ക്ഷീണം, ശരീരവേദന എന്നിവയാണ് RF.5 ഉൾപ്പെടെയുള്ള ഒമിക്രോൺ ഉപവകഭേദങ്ങളുടെ പ്രധാന ലക്ഷണങ്ങൾ.
കോവിഡ് വ്യാപനം നിയന്ത്രിക്കാൻ സംസ്ഥാനത്തെ ആശുപത്രികൾ സജ്ജമാണെന്ന് ആരോഗ്യമന്ത്രി സത്യകുമാർ യാദവ് അറിയിച്ചു. പരിശോധനാ കിറ്റുകൾ, ചികിത്സാ സൗകര്യങ്ങൾ, ഐസൊലേഷൻ സംവിധാനങ്ങൾ എന്നിവ ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കടപ്പ ജില്ലയിൽ രോഗവ്യാപനം തടയാൻ അടിയന്തര നടപടികൾ സ്വീകരിക്കാൻ ജില്ലാ ചുമതലയുള്ള മന്ത്രി സാവിത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. രോഗബാധിത മേഖലകളിൽ കോവിഡ് മാർഗനിർദേശങ്ങൾ കർശനമായി പാലിക്കാനും ബോധവൽക്കരണ പ്രവർത്തനങ്ങൾ ശക്തമാക്കാനും നിർദേശമുണ്ട്.
ആശുപത്രികൾ ഉൾപ്പെടെയുള്ള തിരക്കേറിയ സ്ഥലങ്ങളിൽ മാസ്ക് ധരിക്കാനും പനി, ചുമ, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങളുള്ളവരെ കണ്ടെത്തി ആവശ്യമെങ്കിൽ ഐസൊലേഷനിലേക്ക് മാറ്റാനുമാണ് ആരോഗ്യവകുപ്പിന്റെ നിർദേശം. ആവശ്യമായ കിടക്കകളും ചികിത്സാ സൗകര്യങ്ങളും ഒരുക്കാൻ ആശുപത്രികൾക്ക് നിർദേശം നൽകിയതായും അധികൃതർ അറിയിച്ചു.











