ന്യൂഡൽഹി: അയോധ്യയിലെ ശ്രീരാമ ജന്മഭൂമി ക്ഷേത്ര ട്രസ്റ്റുമായി ബന്ധപ്പെട്ട സംഭാവന തട്ടിപ്പ് ആരോപണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയും.
ലക്ഷക്കണക്കിന് ഭക്തർ വിശ്വാസത്തോടെ നൽകിയ പണം ദുരുപയോഗം ചെയ്തെന്ന ആരോപണം ഗുരുതരമാണെന്നും വിഷയത്തിൽ പ്രധാനമന്ത്രിയുടെ മൗനം അംഗീകരിക്കാനാകില്ലെന്നും ഇരുവരും കത്തിൽ വിമർശിച്ചു. ഈ വിഷയത്തിൽ രാഹുൽ ഗാന്ധി ആദ്യമായാണ് പ്രതികരിക്കുന്നത്.
സുപ്രീം കോടതി നിർദേശപ്രകാരം രൂപീകരിച്ച ക്ഷേത്ര ട്രസ്റ്റിലെ അംഗങ്ങളെ കേന്ദ്ര സർക്കാരാണ് നിയമിച്ചതെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. ട്രസ്റ്റ് അംഗങ്ങൾക്ക് വിവിധ സംഘടനകളുമായി ബന്ധമുണ്ടെന്നും പ്രതിപക്ഷ നേതാക്കൾ ആരോപിച്ചു.
ട്രസ്റ്റിന്റെ സാമ്പത്തിക ഇടപാടുകളിൽ അടിയന്തരവും സമഗ്രവുമായ സ്വതന്ത്ര അന്വേഷണം നടത്തണമെന്നാണ് കത്തിലെ പ്രധാന ആവശ്യം. ഭക്തർ നൽകിയ പണം, സ്വർണം, വെള്ളി തുടങ്ങിയ സംഭാവനകൾ എങ്ങനെ ഉപയോഗിച്ചുവെന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു. അന്വേഷണ റിപ്പോർട്ടും ട്രസ്റ്റിന്റെ അക്കൗണ്ട് വിവരങ്ങളും പൊതുജനങ്ങൾക്ക് ലഭ്യമാക്കണമെന്നും ഭക്തർ നൽകിയ സംഭാവനകൾ എങ്ങനെ വിനിയോഗിച്ചുവെന്ന് അറിയിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
സംഭവത്തിന് പിന്നിൽ ആരായാലും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും രാഹുൽ ഗാന്ധിയും ഖാർഗെയും ആവശ്യപ്പെട്ടു. വിഷയത്തിൽ സർക്കാർ സുതാര്യമായും വേഗത്തിലും നടപടി സ്വീകരിക്കണമെന്നും കത്തിൽ പറയുന്നു.


