കോഴിക്കോട്: പൊതുചർച്ചയിൽ ഉയർന്ന കൂടുതൽ തെറ്റുതിരുത്തൽ നിർദേശങ്ങൾ ഉൾപ്പെടുത്തി സിപിഐഎം മാർഗരേഖയിൽ വീണ്ടും ഭേദഗതി. രാത്രിയിൽ ചേർന്ന സിപിഐഎം സെക്രട്ടേറിയറ്റ് യോഗത്തിലാണ് രേഖയിൽ തിരുത്തൽ വരുത്തിയത്. ഭേദഗതി ചെയ്ത രേഖ ഇന്ന് രാവിലെ സംസ്ഥാന സമിതിയിൽ അവതരിപ്പിച്ച് അംഗീകാരം നേടും.
പാർട്ടി അടിമുടി മാറണമെന്നും ശക്തമായ തിരുത്തലുകൾ ആവശ്യമാണെന്നുമായിരുന്നു പൊതുചർച്ചയിൽ ഉയർന്ന പ്രധാന അഭിപ്രായം. പിണറായി സർക്കാരിലെ മന്ത്രിമാർക്ക് വ്യവസായ താൽപര്യങ്ങളുണ്ടായിരുന്നെന്നും തൊഴിലാളികളുടെ താൽപര്യങ്ങൾക്കനുസരിച്ച് മന്ത്രിമാർ നിലകൊണ്ടില്ലെന്നും സിഐടിയുവിനെ പ്രതിനിധീകരിച്ച് ചർച്ചയിൽ പങ്കെടുത്തവർ വിമർശിച്ചു.
തെരഞ്ഞെടുപ്പ് വിജയത്തിന് കാരണക്കാരായവർ പരാജയത്തിന്റെ ഉത്തരവാദിത്തവും ഏറ്റെടുക്കണമെന്ന വിമർശനവും ഉയർന്നു. പിണറായി വിജയനെ ലക്ഷ്യമിട്ടായിരുന്നു ഈ വിമർശനം. നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവി അപ്രതീക്ഷിതമല്ലെന്നും 2021ന് ശേഷം നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും പരാജയപ്പെട്ടിട്ടും ജനങ്ങളുടെ മനസ്സ് തിരിച്ചറിഞ്ഞ് രാഷ്ട്രീയ അടവ് രൂപപ്പെടുത്തുന്നതിൽ സംസ്ഥാന നേതൃത്വം പരാജയപ്പെട്ടെന്നും യോഗത്തിൽ വിമർശനമുണ്ടായി.
യോഗത്തിൽ നേരത്തെ അവതരിപ്പിച്ച മാർഗരേഖയിലെ ഉള്ളടക്കം പാർട്ടിക്ക് നഷ്ടപ്പെട്ട ജനവിശ്വാസം വീണ്ടെടുക്കാൻ പര്യാപ്തമല്ലെന്ന അഭിപ്രായവും പ്രതിനിധികൾ പങ്കുവച്ചു.
മൂന്ന് ദിവസത്തെ വിപുലീകൃത സംസ്ഥാന കമ്മിറ്റി ഇന്ന് വൈകീട്ടോടെ സമാപിക്കും. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഗ്രൂപ്പ് ചർച്ചകളും പൊതുചർച്ചകളും നടന്നു. ചർച്ചകൾക്ക് ഇന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മറുപടി നൽകും.
വൈകീട്ട് നാലിന് കോഴിക്കോട് കടപ്പുറത്ത് ഒരുലക്ഷം പേരെ അണിനിരത്തി റാലിയും സംഘടിപ്പിക്കും. ജനറൽ സെക്രട്ടറി എം.എ. ബേബി ഉൾപ്പെടെയുള്ള നേതാക്കൾ റാലിയെ അഭിസംബോധന ചെയ്യും. സംസ്ഥാനത്ത് പാർട്ടിക്ക് വലിയ തിരിച്ചടിയുണ്ടായ കോഴിക്കോട് ജില്ലയിൽ സംഘടിപ്പിക്കുന്ന റാലി ശക്തിപ്രകടനമായി മാറുമെന്നാണ് സിപിഐഎം വിലയിരുത്തുന്നത്.


