കണ്ണൂർ: പൊയ്ത്തുംകടവിലെ 20-കാരിയായ ഫാത്തിമത്തുൽ റിസയുടെ ആത്മഹത്യയിൽ ഭർത്താവിനും ഭർതൃവീട്ടുകാർക്കുമെതിരെ ഗുരുതര ആരോപണവുമായി കുടുംബം. വിവാഹം കഴിഞ്ഞ് എട്ട് മാസം തികയും മുമ്പ് യുവതി ജീവനൊടുക്കാൻ ഇടയായത് ഭർത്താവിന്റെ മാനസിക-ശാരീരിക പീഡനവും ലഹരി ഉപയോഗവുമാണെന്നാണ് ബന്ധുക്കളുടെ പരാതി. റിസയുടെ മുറിയിൽ നിന്ന് കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പും സുഹൃത്തിന് അയച്ച വാട്‌സ്ആപ്പ് സന്ദേശങ്ങളും കുടുംബം ഇതിന് തെളിവായി ചൂണ്ടിക്കാട്ടുന്നു.
ജൂൺ 28-നാണ് പൊയ്ത്തുംകടവിലെ സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ റിസയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കുളിക്കാൻ പോയ റിസ ഏറെ നേരമായിട്ടും താഴെയെത്താതിരുന്നതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിരുന്നു. അതിൽ ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുന്നുണ്ട്. മാർച്ച് ഒന്നിന് ഭർതൃവീട്ടിൽവെച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്നും കുറിപ്പിൽ പരാമർശമുണ്ട്.
റിസയുടെ മരണത്തിന് പിന്നാലെ ഭർത്താവ് ആസിഫ് വിദേശത്തേക്ക് പോയിരുന്നു. കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി ആസിഫിനെ പ്രതിയാക്കി വളപട്ടണം പോലീസ് കേസെടുത്തിട്ടുണ്ട്. ഇയാൾക്കായി ലുക്കൗട്ട് സർക്കുലറും പുറപ്പെടുവിച്ചിട്ടുണ്ട്. വിദേശത്തുള്ള ആസിഫിനെ നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
വിവാഹത്തിന് ശേഷം നേരിട്ട മാനസികവും ശാരീരികവുമായ പീഡനങ്ങളെക്കുറിച്ച് റിസ സുഹൃത്തിന് അയച്ച വാട്‌സ്ആപ്പ് സന്ദേശങ്ങളും പുറത്തുവന്നിട്ടുണ്ട്. ഭർത്താവിന്റെ പെരുമാറ്റം, ലഹരി ഉപയോഗം, അധിക്ഷേപം, ഭീഷണി എന്നിവയെക്കുറിച്ചുള്ള ഗുരുതര ആരോപണങ്ങളാണ് സന്ദേശങ്ങളിലുള്ളത്. സ്വന്തം മരണത്തിന് ഭർത്താവാണ് കാരണമെന്നും സത്യാവസ്ഥ മാതാപിതാക്കളെ അറിയിക്കണമെന്നും റിസ സുഹൃത്തിനോട് ആവശ്യപ്പെട്ടിരുന്നതായും കുടുംബം പറയുന്നു.
വളപട്ടണം പോലീസാണ് കേസന്വേഷിക്കുന്നത്. ആസിഫിനെ നാട്ടിലെത്തിച്ച് വിശദമായി ചോദ്യം ചെയ്യാനുള്ള നടപടികൾ തുടരുകയാണെന്ന് പോലീസ് അറിയിച്ചു.




