കോഴിക്കോട്: മന്ത്രി എ.കെ ശശീന്ദ്രന്റെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് എൻ.സി.പി കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗത്തിൽ തർക്കം. നിയമസഭാ തിരഞ്ഞെടുപ്പിൽ എലത്തൂർ മണ്ഡലത്തിൽ ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദിനെ സ്ഥാനാർഥിയാക്കണമെന്ന പ്രമേയം യോഗത്തിൽ പാസാക്കി. 86 പേർ പങ്കെടുത്ത യോഗത്തിൽ മൂന്നു പേർ ഒഴികെ എല്ലാവരും പ്രമേയത്തെ പിന്തുണച്ചു.
എന്നാൽ സ്ഥാനാർഥിയെ തീരുമാനിക്കേണ്ടത് പാർലമെന്ററി പാർട്ടി യോഗമാണെന്ന വാദം ഉയർത്തി മറ്റൊരു വിഭാഗം രംഗത്തെത്തി. ജില്ലാ കമ്മിറ്റി ശുപാർശ ചെയ്ത പേരുകൾ പി.എം. സുരേഷ് ബാബു, അഡ്വ. എം. ആലിക്കോയ, മുക്കം മുഹമ്മദ്, എ.കെ. ശശീന്ദ്രൻ എന്നിവരാണെന്നും അന്തിമ തീരുമാനം പാർലമെന്ററി പാർട്ടിയാണ് എടുക്കേണ്ടതെന്നും അവർ വ്യക്തമാക്കി.
യോഗം കഴിഞ്ഞ ശേഷം ശശീന്ദ്രൻ അനുകൂലികളും എതിർ വിഭാഗവും തമ്മിൽ പരസ്യ വാക്കുതർക്കവും നടന്നു. പ്രമേയം അംഗീകരിച്ച പേര് മേൽകമ്മിറ്റിയെയും ദേശീയ നേതൃത്വത്തെയും അറിയിക്കുമെന്ന് ജില്ലാ പ്രസിഡന്റ് അറിയിച്ചു.
എട്ട് തവണ മത്സരിക്കുകയും രണ്ട് തവണ മന്ത്രിയാവുകയും ചെയ്ത എ.കെ. ശശീന്ദ്രൻ ഇത്തവണ മത്സരത്തിൽ നിന്ന് പിന്മാറണമെന്ന നിലപാടാണ് പാർട്ടിയിലെ ഒരു വിഭാഗം മുന്നോട്ടുവെക്കുന്നത്. അതേസമയം, ജില്ലയിൽ ഉണ്ടായിരുന്നിട്ടും മന്ത്രി ജില്ലാ കമ്മിറ്റി യോഗത്തിൽ പങ്കെടുത്തില്ല.




