തിരുവനന്തപുരം: യുഡിഎഫിൽ കടുത്ത ആഭ്യന്തര കലഹം പുകയുന്നു.തിരുവനന്തപുരം സെൻട്രൽ നിയമസഭാ സീറ്റ് ഘടകകക്ഷിക്ക് വിട്ടുനൽകാനുള്ള നീക്കത്തെച്ചൊല്ലയാണ് കോൺഗ്രസിൽ പൊട്ടിത്തെറി പുറപ്പെട്ടത്. തിരുവനന്തപുരം സെൻട്രൽ സീറ്റ് സി എം പി ജനറൽ സെക്രട്ടറി സി പി ജോണിന് നൽകുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉറപ്പ് നൽകിയതാണ് കോൺഗ്രസ് നേതാക്കളുടെ അതൃപ്തിക്ക് കാരണമായത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സി എം പി മത്സരിച്ച നെന്മാറയ്ക്ക് പകരം കോഴിക്കോട്ടെ കുന്നമംഗലവും തിരുവനന്തപുരവും നൽകണമെന്നാണ് പാർട്ടിയുടെ ആവശ്യം. കെപിസിസി യുഡിഎഫ് നേതൃത്വത്തോട് ചർച്ച ചെയ്യാതെയാണ് സതീശൻ ഇത്തരമൊരു ധാരണയിൽ എത്തിയതെന്നാണ് സൂചനകൾ.
സീറ്റ് വിട്ടുനൽകാൻ കഴിയില്ലെന്ന ഉറച്ച നിലപാടിലുള്ള കോൺഗ്രസ് നേതാക്കളായ മുൻമന്ത്രി വി എസ് ശിവകുമാറും കെ സി വിഭാഗം നേതാവ് മണക്കാട് സുരേഷും മത്സരിക്കാൻ ഉറച്ച് രംഗത്തുണ്ട്. ഇതിനുപുറമെ കെപിസിസി വൈസ് പ്രസിഡന്റ് ടി ശരചന്ദ്രപ്രസാദും മണ്ഡലത്തിനായി പ്രതീക്ഷ അർപ്പിക്കുന്നു. കഴിഞ്ഞ നാല് നിയമസഭാ തിരഞ്ഞെടുപ്പുകളിലായി കോൺഗ്രസ് സ്ഥാനാർത്ഥികൾ മത്സരിക്കുന്ന സീറ്റാണിതെന്നും, കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ തീരദേശ മേഖലയിൽ കോൺഗ്രസിന് വലിയ മുന്നേറ്റം ഉണ്ടാക്കാൻ സാധിച്ചെന്നും നേതാക്കൾ അവകാശപ്പെടുന്നു. ഈ തർക്കം ഇപ്പോൾ സോഷ്യൽ മീഡിയയിൽ സൈബർ ഗ്രൂപ്പുകൾ തമ്മിലുള്ള ചേരിതിരിഞ്ഞുള്ള പോരാട്ടമായി മാറിയിരിക്കുകയാണ്. 2011 ലും 2016 ലും മണ്ഡലത്തിൽ വിജയിച്ച വിഎസ് ശിവകുമാറിനായി ഒരു വിഭാഗവും സി പി ജോണിനായി മറുവിഭാഗവുമാണ് രംഗത്തുള്ളത്.










