ചെന്നൈ: റേഷൻ കടകൾ വഴി സൗജന്യമായോ സബ്സിഡി നിരക്കിലോ സാനിറ്ററി നാപ്കിനുകൾ വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജിയിൽ തമിഴ്‌നാട് സർക്കാരിനോട് പ്രതികരണം തേടി മദ്രാസ് ഹൈക്കോടതി. ഡിസ്പോസബിൾ സാനിറ്ററി പാഡുകൾ വാങ്ങുന്നതിലെ സാമ്പത്തിക പരിമിതി കാരണം മിക്ക സ്ത്രീകളും പെൺകുട്ടികളും വൃത്തിഹീനമായ ആർത്തവകാല രീതികൾ പിന്തുടരുന്നുവെന്നും അതിനാൽ ന്യായവില കടകൾ വഴി അവ വിതരണം ചെയ്യണമെന്നും ചൂണ്ടിക്കാട്ടി അഭിഭാഷക ലക്ഷ്മി രാജയാണു കോടതിയെ സമീപിച്ചത്.
ഓരോ കുടുംബത്തിനും പിഡിഎസ് വഴി പ്രതിമാസം കുറഞ്ഞത് 25 ഡിസ്പോസബിൾ സാനിറ്ററി പാഡുകളെങ്കിലും നൽകേണ്ടത് അത്യാവശ്യമാണെന്ന് ഹർജിക്കാരി പറഞ്ഞു. ഡിസംബർ 16നുള്ളിൽ മറുപടി നൽകാനാണു കോടതി ആവശ്യപ്പെട്ടത്. ചീഫ് ജസ്റ്റിസ് മനീന്ദ്ര മോഹൻ ശ്രീവാസ്തവ, ജസ്റ്റിസ് ജി. അരുൾ മുരുഗൻ എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
ആർത്തവ ആരോഗ്യത്തിന്റെ പ്രാധാന്യവും ആർത്തവകാല ശുചിത്വവും പ്രത്യുൽപ്പാദന ആരോഗ്യവും കൈവരിക്കേണ്ടതിന്റെ ആവശ്യകതയും ഊന്നിപ്പറഞ്ഞാണ് ഹർജി. കൗമാരക്കാരായ പെൺകുട്ടികളുടെയും സ്ത്രീകളുടെയും ആർത്തവ ശുചിത്വ ആവശ്യങ്ങളിൽ സ്വയം സംരക്ഷണം ഉൾപ്പെടുന്നുവെന്നും അതിനായി താങ്ങാനാകുന്നതും ഫലപ്രദവുമായ സാമഗ്രികളുടെ ലഭ്യത, വെള്ളം, ശുചിത്വം ഉൾപ്പെടെയുള്ള സൗകര്യപ്രദമായ സേവനങ്ങൾ എന്നിവ നൽകണമെന്നും ഹർജിയിൽ പറയുന്നു.






