പാലക്കാട്: പി.കെ. ശശിയുടെ നേതൃത്വത്തിൽ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം കമ്മിറ്റിയിലെ പ്രധാന നേതാക്കൾ വീണ്ടും സിപിഐഎമ്മിലേക്ക്. ഡിഎംഎഫ് മണ്ഡലം സെക്രട്ടറി മുഹമ്മദ് റാസിക്ക്, മണ്ഡലം പ്രസിഡന്റ് സെലീന ബീവി എന്നിവരടക്കമുള്ളവരാണ് പാർട്ടിയിൽ തിരിച്ചെത്തിയത്.
സിപിഐഎം പാലക്കാട് ജില്ലാ നേതൃത്വവുമായി അഭിപ്രായവ്യത്യാസത്തെ തുടർന്ന് പാർട്ടി ബന്ധം ഉപേക്ഷിച്ചെന്ന് പ്രഖ്യാപിച്ച അബ്ദുൽ ഷുക്കൂറും സിപിഐഎമ്മിൽ തിരിച്ചെത്തി. ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ച ശേഷമായിരുന്നു അബ്ദുൽ ഷുക്കൂർ നേരത്തെ പാർട്ടിയിൽ നിന്ന് മാറിനിൽക്കുന്നതായി അറിയിച്ചത്.
ജില്ലാ നേതൃത്വത്തെക്കുറിച്ച് ഉണ്ടായ ചില തെറ്റിദ്ധാരണകളാണ് പാർട്ടിയിൽ നിന്ന് അകന്നുനിൽക്കാൻ കാരണമായതെന്ന് അബ്ദുൽ ഷുക്കൂർ പറഞ്ഞു. തെറ്റുകളിൽ ഭൂരിഭാഗവും തങ്ങളുടെ ഭാഗത്തായിരുന്നുവെന്നും നേതൃത്വവുമായി ചർച്ച നടത്തി പ്രശ്നങ്ങൾ പരിഹരിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.
താൻ കാരണം പാർട്ടി വിട്ടവരും ഇപ്പോൾ തനിക്കൊപ്പം സിപിഐഎമ്മിലേക്ക് തിരിച്ചെത്തിയിട്ടുണ്ടെന്നും ഇനി ഒറ്റക്കെട്ടായി പാർട്ടിക്കൊപ്പം പ്രവർത്തിക്കുമെന്നും അബ്ദുൽ ഷുക്കൂർ പറഞ്ഞു.
സിപിഐഎം നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസങ്ങളെയും അച്ചടക്ക നടപടികളെയും തുടർന്നാണ് പി.കെ. ശശിയുടെ നേതൃത്വത്തിൽ ഡെമോക്രാറ്റിക് മൂവ്മെന്റ് ഫ്രണ്ട് (ഡിഎംഎഫ്) രൂപീകരിച്ചത്. യഥാർത്ഥ ഇടതുപക്ഷ ആശയങ്ങളിൽ ഉറച്ചുനിൽക്കുന്ന രാഷ്ട്രീയ ബദലാണ് ഡിഎംഎഫിന്റെ ലക്ഷ്യമെന്ന് പി.കെ. ശശി നേരത്തെ വ്യക്തമാക്കിയിരുന്നു.
അതേസമയം, സിഎംപിയും ഡിഎംഎഫും തമ്മിലുള്ള ലയനം ഈ മാസം 17ന് തൃശൂരിൽ നടക്കും. സിഎംപി സംസ്ഥാന സെക്രട്ടറിമാരിൽ ഒരാളായി പി.കെ. ശശിയെ പ്രഖ്യാപിക്കുമെന്ന് സിഎംപി ജനറൽ സെക്രട്ടറി സി.പി. ജോൺ അറിയിച്ചിരുന്നു.











