കണ്ണൂർ: പയ്യന്നൂരിലെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച ഒന്നര വയസുകാരന്റെ വീട്ടിലെത്തി ബാലാവകാശ കമ്മീഷൻ. കുട്ടിയുടെ രക്ഷിതാക്കളിൽ നിന്ന് കമ്മീഷൻ മൊഴിയെടുത്തു. സംഭവത്തിൽ ഗുരുതര അനാസ്ഥയും വീഴ്ചയും ഉണ്ടായതായി പ്രാഥമിക വിലയിരുത്തലുണ്ടെന്ന് ബാലാവകാശ കമ്മീഷൻ വ്യക്തമാക്കി.
സംഭവവുമായി ബന്ധപ്പെട്ട് പൊലീസിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥനുമായി ഉടൻ കൂടിക്കാഴ്ച നടത്തുമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഓൺലൈനായി വിളിച്ചുവരുത്തി സ്വീകരിച്ച നടപടികൾ പരിശോധിക്കുമെന്നും ബാലാവകാശ കമ്മീഷൻ ചെയർപേഴ്സൺ കെ.വി. മനോജ് കുമാർ അറിയിച്ചു.
കുട്ടിയുടെ മാതാപിതാക്കളുമായി നടത്തിയ ആശയവിനിമയത്തിൽ നിന്ന് ആശുപത്രിയുടെ ഭാഗത്ത് അശ്രദ്ധ സംഭവിച്ചതായി മനസിലായെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി. ആശുപത്രിയുടെ ഭാഗത്ത് അലംഭാവമുണ്ടായിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ വിശദമായി പരിശോധിക്കുമെന്നും അറിയിച്ചു.
കഴിഞ്ഞ പത്താം തീയതിയാണ് പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഒന്നര വയസുകാരൻ മരിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച് അഞ്ച് ദിവസങ്ങൾക്ക് ശേഷമായിരുന്നു മരണം. സംഭവത്തിന് പിന്നാലെ കുടുംബം മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പരാതി നൽകിയിരുന്നു. ഉത്തരവാദികളായ മുഴുവൻ ഡോക്ടർമാർക്കെതിരെയും നടപടി സ്വീകരിക്കണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.
അനസ്‌തേഷ്യ നൽകിയ സമയത്താണ് കുഞ്ഞിന് ഹൃദയാഘാതം ഉണ്ടായതെന്ന് ഡോക്ടർമാർ അറിയിച്ചതായി കുടുംബം ആരോപിച്ചിരുന്നു.
ജൂലൈ അഞ്ചിനായിരുന്നു സംഭവം. വീട്ടിൽ കളിക്കുന്നതിനിടെ വീണ് കുഞ്ഞിന്റെ ചുണ്ടിന് പരിക്കേറ്റതിനെ തുടർന്ന് ആദ്യം മാതമംഗലം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം സ്റ്റിച്ച് ഇടുന്നതിനായി പയ്യന്നൂരിലെ ബേബി മെമ്മോറിയൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
സ്റ്റിച്ച് ഇടുന്നതിനായി അനസ്‌തേഷ്യ നൽകിയതിന് പിന്നാലെ കുഞ്ഞിന് ബോധം നഷ്ടപ്പെട്ടതായും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കണ്ണൂരിലെ ബേബി മെമ്മോറിയൽ ആശുപത്രിയിലേക്ക് മാറ്റിയതായും കുടുംബം പറഞ്ഞു. ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അനസ്‌തേഷ്യ ഡോക്ടർ ഡോ. അഞ്ജലി പൊതുവാളിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.




