തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കാൻ ഡിജിപിയുടെ നിർദേശം. അന്വേഷണ വിവരങ്ങൾ മാധ്യമങ്ങളുമായി പങ്കുവെക്കരുതെന്ന് പ്രത്യേക അന്വേഷണ സംഘത്തിന് നിർദേശം നൽകിയിട്ടുണ്ട്.
അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോർട്ട് വേഗത്തിൽ സമർപ്പിക്കണമെന്നും ഡിജിപി ആവശ്യപ്പെട്ടു. രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് എസ്‌ഐടിയുടെ ശ്രമം. പരീക്ഷാ രേഖകൾ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് എസ്‌ഐടി പിഎസ്‌സിക്ക് കത്ത് നൽകിയിട്ടുണ്ട്.
പിഎസ്‌സി ക്രമക്കേടുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് എസ്‌ഐടിക്ക് ഇതുവരെ 20 പരാതികളാണ് ലഭിച്ചത്. കെഎഎസ്, ആസൂത്രണ ബോർഡ് ചീഫ് തസ്തികകളിലേക്കുള്ള പരീക്ഷകളിലെ ക്രമക്കേടുകളാണ് ആദ്യം പരിശോധിക്കുന്നത്. പരാതിക്കാരായ ഉദ്യോഗാർത്ഥികളുടെ മൊഴി രേഖപ്പെടുത്തുന്ന നടപടികൾ തുടരുകയാണ്.
പരാതി നൽകുന്ന മുഴുവൻ ഉദ്യോഗാർത്ഥികളുടെയും മൊഴി രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. പ്രാഥമിക റിപ്പോർട്ട് പരിശോധിച്ച ശേഷമായിരിക്കും കേസ് രജിസ്റ്റർ ചെയ്യുന്നതുൾപ്പെടെയുള്ള തുടർ നടപടികളിൽ തീരുമാനം എടുക്കുക.
ആസൂത്രണ ബോർഡ് ചീഫ്, കെഎഎസ് പരീക്ഷകൾക്ക് പുറമെ മറ്റ് ചില പരീക്ഷകളിലും ക്രമക്കേട് നടന്നെന്ന ആരോപണം ഉയർന്നിട്ടുണ്ട്. ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് റിസർച്ച് ഓഫീസർ പരീക്ഷ, ഹോട്ടൽ മാനേജ്മെന്റ് അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്കുള്ള പരീക്ഷ എന്നിവയിലും പരാതികൾ ഉയർന്നിരുന്നു.
ആസൂത്രണ ബോർഡിലെ മൂന്ന് വിഭാഗങ്ങളിലെ ചീഫ് തസ്തികകൾക്കായുള്ള പരീക്ഷയിൽ 10 ഉത്തരങ്ങൾ മൂല്യനിർണയം നടത്താതെ വിട്ടതായി ആരോപണമുണ്ട്. ഇതിൽ രണ്ട് തസ്തികകളുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുകയും രണ്ട് പേർക്ക് നിയമനം നൽകുകയും ചെയ്തിരുന്നു. ഒരു ഉദ്യോഗാർത്ഥി അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചതിന് പിന്നാലെയാണ് പിഴവ് പിഎസ്‌സി അംഗീകരിച്ചത്.
അഭിമുഖങ്ങളിൽ സുപ്രീംകോടതി നിർദേശങ്ങൾ ലംഘിച്ച് അനർഹമായി മാർക്ക് നൽകിയെന്ന പരാതികളും ഉയർന്നിരുന്നു. പരാതികൾ വ്യാപകമായതോടെയാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്.
ഐജി അജിത ബീഗത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. എഡിജിപി എച്ച്. വെങ്കിടേഷിനാണ് മേൽനോട്ട ചുമതല. ഒരു എസ്‌പി, ഡിവൈഎസ്‌പി, ഇൻസ്‌പെക്ടർ എന്നിവരും അന്വേഷണ സംഘത്തിലുണ്ട്. പ്ലാനിംഗ് ബോർഡ് ചീഫ് പരീക്ഷ, ഡിവൈഎസ്‌പി സ്പെഷ്യൽ റിക്രൂട്ട്മെന്റ്, കെഎഎസ് തുടങ്ങിയ പരീക്ഷകളാണ് ആദ്യഘട്ട അന്വേഷണത്തിനായി സംഘം പരിഗണിക്കുന്നത്.




