ന്യൂയോർക്ക്: അമേരിക്കയിലും കാനഡയിലും മെക്‌സിക്കോയിലുമായി നടന്നുകൊണ്ടിരിക്കുന്ന ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ പുരോഗമിക്കവെ ചർച്ചയായി പുതിയ ഹൈഡ്രേഷൻ ബ്രേക്ക് നിയമം. കളിയുടെ സ്വാഭാവിക ഒഴുക്കിനെ തടസപ്പെടുത്തുന്ന ഇടവേളക്കെതിരെ മുൻ താരങ്ങളും പരിശീലകരുമടക്കം നിരവധി പ്രമുഖരാണ് ഇതിനകം വിമർശനവുമായി രംഗത്തെത്തിയത്. എന്നാൽ ഇതിനെ അനുകൂലിക്കുന്നവരുമുണ്ട്.
പുതിയ നിയമപ്രകാരം, ഓരോ പകുതിയിലും ഏകദേശം 22-ാം മിനിറ്റിൽ മത്സരം നിർത്തി ഹൈഡ്രേഷൻ ബ്രേക്ക് അനുവദിക്കണമെന്നാണ് റഫറിമാർക്ക് നൽകിയ നിർദേശം. അമേരിക്കയിലേയും മെക്സിക്കോയിലേയുമെല്ലാം കൊടും ചൂടുള്ള സമയത്ത് ഇത് ആവശ്യമാണെങ്കിലും കാലാവസ്ഥ അത്ര പ്രശ്‌നമല്ലാത്ത സാഹചര്യത്തിലും ഹൈഡ്രേഷൻ ബ്രേക്ക് നിർബന്ധമായി നടത്തുന്നതാണ് വിമർശനങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്. ഈ ഇടവേളകളിൽ പരസ്യങ്ങൾ സംപ്രേഷണം ചെയ്യാൻ ബ്രോഡ്കാസ്റ്റർമാർക്ക് ഫിഫ അനുമതി നൽകിയതോടെ സാമ്പത്തിക താൽപര്യങ്ങളാണോ ഈ തീരുമാനത്തിന് പിന്നിലെന്നാണ് ചോദ്യം. ഇത്തരത്തിൽ മൂന്ന് മിനിറ്റോളം നിർത്തിവെക്കുന്നത് കളിയുടെ ഗതിമാറ്റുമെന്നാണ് വിദഗ്ദരും ആരാധകരും വിലയിരുത്തുന്നത്. നന്നായി കളിക്കുന്ന ടീമിന് ഇത് ദോഷവും തോറ്റ് നിൽക്കുന്നവർക്ക് ആശ്വാസവുമാകും.
ഈ വിമർശനം ആരാധകരിൽ മാത്രം ഒതുങ്ങുന്നില്ല. മത്സര സാഹചര്യങ്ങൾ അത്ര കഠിനമല്ലാത്തപ്പോൾ ഇത്തരമൊരു ഇടവേളയുടെ ആവശ്യകതയെ നിരവധി താരങ്ങളും പരിശീലകരും ചോദ്യം ചെയ്തിട്ടുണ്ട്. നെതർലൻഡ്സ് നായകൻ വിർജിൽ വാൻഡെക്ക് അടക്കമുള്ളവരും ഫിഫയുടെ ഈ പരിഷ്‌കാരത്തിനെതിരെ രംഗത്തെത്തിയിരുന്നു. ചില കോച്ചുമാർക്ക് പുതിയ തന്ത്രങ്ങൾ മെനയാൻ ഈ സമയം ഉപകരിക്കുന്നുണ്ടെന്ന അഭിപ്രായവുമുണ്ട്.






