ടെഹ്റാൻ: അമേരിക്കയുമായി സമാധാന കരാർ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനായി സ്വിറ്റ്സർലൻഡിൽ സംഘടിപ്പിക്കാനിരുന്ന പൊതുചടങ്ങിൽ നിന്ന് ഇറാൻ പിന്മാറിയതായി റിപ്പോർട്ട്. അമേരിക്കൻ ഉദ്യോഗസ്ഥരുമായി ഒരേ വേദി പങ്കിടുന്നത് രാജ്യത്തിനകത്ത് ശക്തമായ രാഷ്ട്രീയ എതിർപ്പിന് ഇടയാക്കുമെന്ന വിലയിരുത്തലിനെ തുടർന്നാണ് തീരുമാനമെന്നാണ് വിവരം. ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സുമായി (IRGC) അടുത്ത ബന്ധമുള്ള വൃത്തങ്ങളെ ഉദ്ധരിച്ച് സി.എൻ.എൻ-ന്യൂസ് 18 ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഇറാനും അമേരിക്കയും ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ പ്രതിനിധികൾ പങ്കെടുക്കുന്ന പൊതുചടങ്ങ് സ്വിറ്റ്സർലൻഡിലെ ബർഗൻസ്റ്റോക്കിൽ നടത്താനായിരുന്നു പദ്ധതി. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇറാനിലെയോ അമേരിക്കയിലെയോ ഉന്നത നേതാക്കൾ ചടങ്ങിൽ പങ്കെടുക്കില്ലെന്നാണ് റിപ്പോർട്ട്. പകരം, അമേരിക്ക, ഇറാൻ, ഖത്തർ, പാക്കിസ്താൻ എന്നീ രാജ്യങ്ങളിലെ ഉദ്യോഗസ്ഥർ പങ്കെടുക്കുന്ന സാങ്കേതികതല ചർച്ചകൾ തുടരാനാണ് സാധ്യത.
അമേരിക്കൻ പ്രതിനിധികളുമായി പൊതുവേദി പങ്കിടുന്നത് ഇറാൻ നേതൃത്വത്തിന് ആഭ്യന്തര തലത്തിൽ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. വിഷയത്തിൽ രാജ്യത്തിനകത്ത് തന്നെ അഭിപ്രായഭിന്നതകൾ നിലനിൽക്കുന്നുണ്ടെന്നും ഐ.ആർ.ജി.സി.യുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു.
അമേരിക്കയുമായുള്ള ബന്ധത്തിൽ അനുരഞ്ജനത്തിന്റെ സൂചന നൽകുന്ന ഏതൊരു നീക്കവും ഇറാനിലെ രാഷ്ട്രീയ സാഹചര്യത്തിൽ വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവെക്കുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ. അതിനാലാണ് പൊതുചടങ്ങിൽ നിന്ന് വിട്ടുനിൽക്കാനും ചർച്ചകൾ സാങ്കേതികതലത്തിൽ മാത്രം തുടരാനുമുള്ള തീരുമാനം ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.






