കോഴിക്കോട്: ഗതാഗത നിയമലംഘനങ്ങൾക്കെതിരെ മോട്ടോർ വാഹന എൻഫോഴ്‌സ്‌മെന്റ് വിഭാഗം നടപടി സ്വീകരിച്ചാൽ, പിഴ തുക രണ്ടാഴ്ചയ്ക്കുള്ളിൽ ചേവായൂർ എൻഫോഴ്‌സ്‌മെന്റ് ആർടിഒ ഓഫീസിൽ അടയ്ക്കണം. കോടതി നടപടികൾ ആരംഭിച്ചാൽ പിന്നീട് കോടതിയിലൂടെയാണ് പിഴ അടയ്ക്കാൻ സാധിക്കുക.
നഗരത്തിൽ കാൽനട യാത്രക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകുന്നതിനാൽ സീബ്രാലൈനിൽ വാഹനം നിർത്തുകയോ, സീബ്രാലൈനിൽ നിന്ന് ഒന്നര മീറ്റർ അകലം പാലിക്കാതെയോ നിർത്തുകയോ ചെയ്താൽ കർശന നടപടി ഉണ്ടാകും. സീബ്രാലൈനിൽ വാഹനം നിർത്തിയാൽ 500 രൂപയാണ് പിഴ. നിയമലംഘനം ക്യാമറയിൽ പതിഞ്ഞാൽ ഇ-ചലാൻ വഴി ഉടൻ തന്നെ വാഹന ഉടമയുടെ ഫോണിലേക്ക് സന്ദേശം ലഭിക്കും. 14 ദിവസത്തിനകം എൻഫോഴ്‌സ്‌മെന്റ് ഓഫീസിൽ പിഴ അടയ്ക്കാം.
നിശ്ചിത സമയപരിധിക്കുള്ളിൽ പിഴ അടച്ചില്ലെങ്കിൽ കേസ് എറണാകുളം വിർച്വൽ കോടതിയിലേക്ക് മാറും. 45 ദിവസത്തിനകം എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുന്ന പക്ഷം കോടതി രേഖ പിൻവലിച്ച് പിഴ അടയ്ക്കാൻ അവസരം ലഭിക്കും. 90 ദിവസത്തിനകം പിഴ അടച്ചില്ലെങ്കിൽ കേസ് ജില്ല സെഷൻസ് കോടതിയിലേക്ക് കൈമാറും. തുടർന്ന് കോടതിയിലൂടെയേ പിഴ അടയ്ക്കാൻ കഴിയൂ എന്ന് അധികൃതർ അറിയിച്ചു.
കൂടാതെ, 45 ദിവസത്തിനകം പിഴ അടയ്ക്കാത്തവർക്ക് പുതിയ കേന്ദ്ര ഉത്തരവുപ്രകാരം ലൈസൻസ് പുതുക്കൽ, വാഹനവുമായി ബന്ധപ്പെട്ട രേഖകളുടെ കൈമാറ്റം എന്നിവയ്ക്ക് തടസ്സം നേരിടേണ്ടി വരും.










