കോട്ടയം: അക്ഷരനഗരിയുടെ വിദ്യാഭ്യാസ ഭൂപ്പടത്തിൽ പുതിയ ചരിത്രമെഴുതി കോട്ടയം ബസേലിയസ് കോളജ് സ്വയംഭരണ (Autonomous) പദവിയിലേക്ക്. നാക് (NAAC) മൂല്യനിർണയത്തിൽ ഉന്നത വിജയമായ A++ ഗ്രേഡ് കരസ്ഥമാക്കിയാണ് കോളജ് ഈ നേട്ടം കൈവരിച്ചത്. വജ്രജൂബിലി ആഘോഷങ്ങളുടെ സമാപന വേളയിൽ എത്തിയ ഈ അംഗീകാരം കോളജിന് ഇരട്ടി മധുരമായി. എം.ഒ.സി കോളജുകളുടെ മാനേജർ ഡോ. സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്ത ചടങ്ങിൽ സ്വയംഭരണ പദവി പ്രഖ്യാപനം നടത്തി.
പദവി ലഭിക്കുന്നതോടെ നിലവിലുള്ള കോഴ്സുകൾക്ക് പുറമെ, ആഗോളതലത്തിൽ തൊഴിൽ സാധ്യതയുള്ള ന്യൂജനറേഷൻ കോഴ്സുകൾ ആരംഭിക്കാനാണ് മാനേജ്മെന്റ് ലക്ഷ്യമിടുന്നത്. ഇതിനായുള്ള കരിക്കുലം ഫ്രെയിം വർക്കുകൾ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. സ്വയംഭരണ പദവിക്കൊപ്പം കോളജിന് സ്വന്തമായി ഗാനവും എൻ.സി.സി ബാൻഡും നിലവിൽ വന്നു. എൻ.സി.സി ബാൻഡ് യൂണിറ്റുള്ള സംസ്ഥാനത്തെ രണ്ടാമത്തെ കോളജ് എന്ന സവിശേഷതയും ഇനി ബസേലിയസിന് സ്വന്തം.
രണ്ട് വർഷത്തെ നിരന്തര പരിശ്രമത്തിനൊടുവിലാണ് 45 പേരടങ്ങുന്ന എൻ.സി.സി ബാൻഡ് ടീം സജ്ജമായതെന്ന് അസോസിയേറ്റ് എൻ.സി.സി ഓഫീസർ ലെഫ്റ്റനൻ്റ് ഷിബു എം. ജോർജ് പറഞ്ഞു. ഏകദേശം പത്ത് ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് പരിശീലനവും ഉപകരണങ്ങളും പൂർത്തിയാക്കിയത്.
1966-ൽ ആരംഭിച്ച കോളജിലെ എൻ.സി.സി യൂണിറ്റ് ദേശീയ- സംസ്ഥാന തലങ്ങളിൽ ഒട്ടേറെ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. എം.ജി സർവകലാശാലയുടെ 2024-25 വർഷത്തെ മേജർ ബിപിൻ റാവത്ത് അവാർഡും ബസേലിയസ് എൻ.സി.സി യൂണിറ്റിനായിരുന്നു. വരും വർഷങ്ങളിൽ കൂടുതൽ നൂതനമായ വിദ്യാഭ്യാസ പദ്ധതികളുമായി മുന്നോട്ട് പോകാനാണ് കോളജ് അധികൃതരുടെ തീരുമാനം.






