തിരുവനന്തപുരം: ഡോക്ടർ വന്ദന ദാസ് വധക്കേസിൽ പ്രതി സന്ദീപിന് വധശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് പ്രോസിക്യൂഷൻ. വന്ദന ദാസ് കൊലപാതകക്കേസിൽ 30 വർഷം തടവ് അനുഭവിച്ചതിന് ശേഷം ജീവപര്യന്തം തടവ് എന്നതാണ് കോടതി വിധി.
കോടതി വിധി കേൾക്കാൻ എത്തിയ വന്ദന ദാസിന്റെ അമ്മ പ്രതിക്ക് വധശിക്ഷ വേണമെന്ന് കണ്ണീർവീണ വാക്കുകളിൽ പ്രതികരിച്ചു. നിയമ പോരാട്ടം തുടരുമെന്ന് വന്ദന ദാസിന്റെ അച്ഛൻ മോഹൻദാസ് വ്യക്തമാക്കി. അതേസമയം, പ്രതിഭാഗം ഇത് അപൂർവങ്ങളിൽ അപൂർവമായ കേസല്ലെന്ന് വാദിച്ചു. വന്ദനയുമായി മുൻവൈരാഗ്യമില്ലെന്നും, കരുതികൂട്ടിയ ആക്രമണമല്ലെന്നും അവർ പറഞ്ഞു. പ്രതിയുടെ മാനസിക നില തകരാറിലായിരുന്നുവെന്നും വാദത്തിൽ പറഞ്ഞു.
ജയിലിൽ കഴിയുമ്പോൾ സൈകാട്രി പുസ്തകങ്ങൾ വായിച്ചത് മാനസികാരോഗ്യം തെളിയിക്കാൻ അല്ലെന്നും, തനിക്ക് സംഭവിക്കുന്നതെന്താണെന്ന് മനസ്സിലാക്കാനാണ് വായിച്ചതെന്നും പ്രതിഭാഗം വ്യക്തമാക്കി. സംഭവസമയത്ത് എന്താണ് നടന്നതെന്ന് തനിക്ക് അറിയില്ലെന്നും, പാപശുദ്ധി നേടാൻ അവസരം നൽകണമെന്നും പ്രതി കോടതിയോട് അഭ്യർത്ഥിച്ചു. കേസിൽ വന്ദന ദാസിന്റെ മാതാപിതാക്കളും പ്രതിയുടെ അമ്മയും കോടതിയിൽ ഹാജരായി.






