മിസിസിപ്പി: സ്കൂൾ ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർ ബോധരഹിതയായെങ്കിലും, വിദ്യാർത്ഥികളുടെ മനസ്സാന്നിധ്യം വലിയ ദുരന്തം ഒഴിവാക്കി. അമേരിക്കയിലെ മിസിസിപ്പി സംസ്ഥാനത്തിലെ ഹാൻകോക്ക് കൗണ്ടി മിഡിൽ സ്കൂളിലെ കുട്ടികളാണ് അസാധാരണ ധൈര്യം കാട്ടിയത്.
ബുധനാഴ്ച വൈകിട്ട്, ഏകദേശം 40 വിദ്യാർത്ഥികളുമായി സ്കൂളിൽ നിന്ന് മടങ്ങുകയായിരുന്ന 46-കാരിയായ ഡ്രൈവർ ലിയ ടെയ്‌ലർ പെട്ടെന്ന് ആസ്‌മ മൂലം അസ്വസ്ഥയായി. മരുന്നെടുക്കുന്നതിന് മുമ്പേ അവർ ബോധംകെട്ടു. നിയന്ത്രണം വിട്ട ബസ് റോഡിൽ നിന്ന് തെറ്റിത്തുടങ്ങി.
ഇത് ശ്രദ്ധിച്ച ഡ്രൈവറുടെ പിന്നിലിരുന്ന 12-കാരൻ ജാക്സൺ കസൻവെ ഉടൻ സ്റ്റിയറിങ് പിടിച്ച് ബസ് നിയന്ത്രിക്കാൻ ശ്രമിച്ചു. സഹായത്തിനായി വിളിച്ചപ്പോൾ മറ്റൊരു വിദ്യാർത്ഥിയായ ഡാരിയസ് ക്ലാർക്ക് എത്തി ബ്രേക്ക് അമർത്തി. ഇരുവരുടെയും സംയുക്ത ശ്രമത്തിൽ ബസ് സുരക്ഷിതമായി നിർത്താനായി.
ഇതിനിടെ, ക്ലാർക്കിന്റെ 13-കാരിയായ സഹോദരി കെയ്‌ലീ അടിയന്തര നമ്പറിൽ വിളിച്ച് സഹായം തേടി. മറ്റു ചില വിദ്യാർത്ഥികൾ ഡ്രൈവർക്ക് പ്രാഥമിക ശുശ്രൂഷ നൽകി. പിന്നീട് ഡ്രൈവറുടെ ഫോണിൽ വന്ന കോളിന് മറുപടി നൽകി സ്ഥിതിഗതികൾ അധികൃതരെ അറിയിച്ചു.
വിദ്യാർത്ഥികളുടെ ഈ ധീരപ്രവർത്തിയെ അഭിനന്ദിച്ച്, അടുത്ത ആഴ്ച പ്രത്യേക വിരുന്നൊരുക്കാൻ സ്കൂൾ അധികൃതർ തീരുമാനിച്ചിട്ടുണ്ട്.






