വത്തിക്കാൻ സിറ്റി: ലിയോ പതിനാലാമൻ മാർപാപ്പ യുദ്ധവും പ്രകൃതി വിഭവങ്ങളുടെ ചൂഷണവും രൂക്ഷമായി വിമർശിച്ചു. യുദ്ധത്തിൽ ഏർപ്പെടുന്നവരും ഭൂമിയുടെ വിഭവങ്ങൾ ദുരുപയോഗം ചെയ്യുന്നവരും മാനവികതയുടെ സമാധാനം കവർന്നെടുക്കുന്ന “കള്ളന്മാർ” ആണെന്ന് അദ്ദേഹം പറഞ്ഞു.
ചെർണോബിൽ ദുരന്തം 40-ാം വാർഷികത്തോടനുബന്ധിച്ച് ആണവോർജ്ജത്തിന്റെ അപകടങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്നു മാർപ്പാപ്പ. ആണവോർജ്ജം നാശത്തിനല്ല, മനുഷ്യരുടെ നന്മയ്ക്കും ജീവിതത്തിന്റെ നിലനിൽപ്പിനുമായി മാത്രം ഉപയോഗിക്കണമെന്ന് അദ്ദേഹം ലോകനേതാക്കളോട് ആവശ്യപ്പെട്ടു.
ആധുനിക ഉപഭോഗ സംസ്കാരത്തെയും യുദ്ധവാതാവരണത്തെയും വിമർശിച്ച അദ്ദേഹം, ഭാവി തലമുറകൾക്ക് സുരക്ഷിതമായ ലോകം നൽകാൻ ഉത്തരവാദിത്വബോധം അനിവാര്യമാണെന്നും പറഞ്ഞു. കൂടുതൽ ശക്തമായ സാങ്കേതിക വിദ്യകൾ ഉപയോഗിക്കുമ്പോൾ ജാഗ്രത പുലർത്തണമെന്നും എല്ലാ തീരുമാനങ്ങളിലും വിവേകവും ഉത്തരവാദിത്വവും വേണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. മനുഷ്യരാശിയുടെ സമാധാനപരമായ ഭാവി യുദ്ധവും ചൂഷണവും വഴി നശിപ്പിക്കപ്പെടുകയാണെന്നും ഇത്തരം പ്രവണതകൾ ഒഴിവാക്കണമെന്നും മാർപ്പാപ്പ ആഹ്വാനം ചെയ്തു.




