കോട്ടയം: വിദേശ സംഭാവന നിയന്ത്രണ നിയമവുമായി (FCRA) ബന്ധപ്പെട്ട് അക്കൗണ്ട് ഉടമകളുടെ സോഷ്യൽ മീഡിയ വിവരങ്ങളും പ്രസിദ്ധീകരണങ്ങളുടെ വിശദാംശങ്ങളും ആവശ്യപ്പെടുന്നത് മൗലികാവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റമാണെന്ന് മലങ്കര സഭ.
സഭയുടെ സാമ്പത്തിക ഇടപാടുകൾ കൃത്യമായി ഓഡിറ്റ് ചെയ്യപ്പെടുന്നതും സുതാര്യവുമാണെന്നും അവർ അറിയിച്ചു. സാമ്പത്തിക ഇടപാടുകൾക്കു പകരം സംഘടനകളുടെ നിലപാടുകൾ പരിശോധിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിന് വെല്ലുവിളിയാണെന്നും സഭ ചൂണ്ടിക്കാട്ടി.
സർക്കാരിനെ വിമർശിക്കുന്നവരുടെ അക്കൗണ്ടുകൾ മരവിപ്പിക്കുമെന്ന തരത്തിലുള്ള പരോക്ഷ മുന്നറിയിപ്പാണോ ഇത്തരം നടപടികളിലൂടെ നൽകുന്നതെന്ന് സംശയിക്കാമെന്നും സഭ അഭിപ്രായപ്പെട്ടു. രാജ്യസേവനത്തിന്റെ ഭാഗമായി ക്രൈസ്തവ സഭകൾ നിരവധി ആശുപത്രികളും വിദ്യാലയങ്ങളും സ്ഥാപിച്ചിട്ടുണ്ടെന്നും, ഈ സേവന പ്രവർത്തനങ്ങളെ സംശയത്തോടെ കാണരുതെന്നും സഭ ആവശ്യപ്പെട്ടു.
വ്യവസായങ്ങൾക്കും ഖനനത്തിനും നിയമങ്ങൾ ലളിതമാക്കുമ്പോൾ, സാമൂഹിക സേവന പ്രവർത്തനങ്ങൾക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ഖേദകരമാണെന്നും സഭ പറഞ്ഞു. ഇത്തരം നിയന്ത്രണങ്ങൾ പുനഃപരിശോധിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.






