ദുബായ്: അൽ ഖബൈസി മേഖലയിലെ ഗോഡൗണിൽ ഉണ്ടായ തീപിടിത്തത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ദുബായ് അധികൃതർ വ്യക്തമാക്കി. വെള്ളിയാഴ്ച രാവിലെയാണ് തീപിടിത്തം ഉണ്ടായത്.
ആകാശത്തേക്ക് ഉയർന്ന കറുത്ത പുകയുടെ ദൃശ്യങ്ങൾ നിലവിലെ പ്രാദേശിക സംഘർഷങ്ങളുമായി ബന്ധപ്പെടുത്തി തെറ്റായി പ്രചരിപ്പിക്കപ്പെട്ടതിനെ തുടർന്നാണ് അധികൃതർ വിശദീകരണം നൽകിയത്. രാവിലെ 06.12-ഓടെ ദുബായ് ഓപ്പറേഷൻ റൂമിൽ വിവരം ലഭിച്ചതിനെ തുടർന്ന് വെറും ഏഴ് മിനിറ്റിനകം അഗ്നിശമന സേന സ്ഥലത്തെത്തി. പോർട്ട് സയീദ്, അൽ ഹമ്രിയ സ്റ്റേഷനുകളിൽ നിന്നുള്ള സംഘങ്ങളുടെ നേതൃത്വത്തിൽ തീ അതിവേഗം നിയന്ത്രണവിധേയമാക്കി.
പ്രചരിക്കുന്ന ദൃശ്യങ്ങൾ തെറ്റിദ്ധാരണാജനകമാണെന്നും നിലവിലെ മറ്റ് സംഭവങ്ങളുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. സ്ഥിരീകരിക്കാത്ത വിവരങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കരുതെന്നും ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. നിലവിൽ സ്ഥിതി പൂർണമായും നിയന്ത്രണത്തിലാണെന്നും അറിയിച്ചു.






