ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമുള്ള സർക്കാർ രൂപീകരണ ചർച്ചകൾക്കിടെ രാഷ്ട്രീയ രംഗത്ത് നിർണ്ണായക നീക്കങ്ങൾ. വിജയിന്റെ ടിവികെയും വിസികെയും തമ്മിലുള്ള സഖ്യ ചർച്ചകൾ ശക്തമാകുകയാണ്. സർക്കാരുണ്ടാക്കുന്നതിൽ വിസികെ നിർണ്ണായക ശക്തിയായി മാറിയേക്കുമെന്ന വിലയിരുത്തലുണ്ട്. എന്നാൽ പിന്തുണ നൽകുന്നതിനായി വിസികെ മുന്നോട്ടുവെച്ചത് കടുപ്പമേറിയ നിബന്ധനകളാണെന്നാണ് പുറത്തുവരുന്ന വിവരം.
വിസികെ അധ്യക്ഷൻ തോൾ തിരുമാവളവൻ മുന്നോട്ടുവെച്ച പ്രധാന ആവശ്യങ്ങളിൽ ഉപമുഖ്യമന്ത്രി സ്ഥാനം ഉൾപ്പെടുന്നു. ദളിത് വിഭാഗങ്ങൾക്ക് ഭരണത്തിൽ നേരിട്ടുള്ള പങ്കാളിത്തം ഉറപ്പാക്കണമെന്നതാണ് പാർട്ടിയുടെ നിലപാട്. തിരുച്ചി ഈസ്റ്റ് മണ്ഡലത്തിൽ വിസികെ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാൻ അവസരം നൽകണം, നിലവിലുള്ള വിസികെ എംഎൽഎമാരിൽ രണ്ടുപേരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തണം എന്നിവയും ആവശ്യങ്ങളിൽ ഉൾപ്പെടുന്നു.
കൂടാതെ ചിദംബരം ലോക്സഭ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ വിസികെ സ്ഥാനാർത്ഥിയെ തന്നെ പിന്തുണയ്ക്കണം, സർക്കാരിന്റെ പ്രവർത്തനത്തിനായി പൊതുമിനിമം പരിപാടി തയ്യാറാക്കി നടപ്പാക്കണം എന്നതും വിസികെയുടെ ആവശ്യങ്ങളാണ്. നിലവിൽ ടിവികെയ്ക്ക് കേവല ഭൂരിപക്ഷത്തിന് കുറച്ച് സീറ്റുകളുടെ കുറവുള്ള സാഹചര്യത്തിലാണ് ഈ ചർച്ചകൾ നടക്കുന്നത്. കോൺഗ്രസും ഇടതുപക്ഷവും ഇതിനകം ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. വിസികെയും സഖ്യത്തിൽ ചേർന്നാൽ വിജയിന് സർക്കാർ രൂപീകരണം കൂടുതൽ എളുപ്പമാകും എന്നാണ് രാഷ്ട്രീയ വിലയിരുത്തൽ.






