പാലക്കാട്: പാലക്കാട്–കോഴിക്കോട് ദേശീയപാതയിൽ മുണ്ടൂരിലെ മൈലംപുള്ളിയിൽ ടോൾ പ്ലാസ നിർമിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ടോൾ ബൂത്ത് നിർമാണം തടഞ്ഞ് സമരം നടത്തിയ ഡിവൈഎഫ്ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. കഴിഞ്ഞ ദിവസവും യൂത്ത് ലീഗ് ടോൾ പ്ലാസ നിർമാണത്തിനെതിരെ പ്രതിഷേധിച്ചിരുന്നു.
അശാസ്ത്രീയ നിർമാണം കാരണം അപകടങ്ങൾ പതിവായ റോഡിൽ ടോൾ പിരിവ് അനുവദിക്കരുതെന്നാണ് നാട്ടുകാരുടെയും പ്രതിഷേധക്കാരുടെയും ആവശ്യം. രണ്ട് വരി പാതയിൽ ടോൾ പിരിവ് നടത്തുന്നത് അസാധാരണ നടപടിയാണെന്നും സമരക്കാർ ചൂണ്ടിക്കാട്ടുന്നു.
ദേശീയപാതയിലെ മൈലംപുള്ളിയിലാണ് പുതിയ ടോൾ പ്ലാസയുടെ നിർമാണം അധികൃതർ വേഗത്തിലാക്കിയത്. 200 കോടിയിലധികം രൂപ ചെലവഴിച്ച് നാട്ടുകൽ–താണാവ് പാത വികസനം പൂർത്തിയാക്കിയതിന്റെ ഭാഗമായാണ് ദേശീയപാത അതോറിറ്റി ഇവിടെ ടോൾ ഏർപ്പെടുത്താൻ ഒരുങ്ങുന്നത്.
നേരത്തെ ദേശീയപാത 966ൽ മുണ്ടൂർ ഐആർടിസിക്ക് സമീപം ടോൾ പ്ലാസ സ്ഥാപിക്കാനായിരുന്നു പദ്ധതി. ഇതിനായി സ്ഥലമേറ്റെടുക്കുകയും പാത നവീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ ടോൾ ഗേറ്റിന് സമീപത്തെ ചെർപ്പുളശ്ശേരി പാതയിലൂടെ പോകുന്നവർക്കും ടോൾ നൽകേണ്ട സാഹചര്യമുണ്ടാകുമെന്നതിനെതിരെ ശക്തമായ ജനകീയ പ്രതിഷേധം ഉയർന്നു. ഇതോടെ പദ്ധതി നിർത്തിവെക്കുകയായിരുന്നു.
മൂന്ന്–നാല് വർഷങ്ങൾക്ക് ശേഷമാണ് ടോൾ പ്ലാസയുടെ പദ്ധതി മൈലംപുള്ളിയിലേക്ക് മാറ്റിയത്. എന്നാൽ നാട്ടുകാരുടെ ആവശ്യങ്ങൾ പരിഗണിക്കാതെയാണ് പദ്ധതി പുനരാരംഭിക്കുന്നതെന്ന് ടോൾ വിരുദ്ധ സമിതി ആരോപിക്കുന്നു.
റോഡ് വികസനത്തിനായി കോടികൾ ചെലവഴിച്ചെങ്കിലും ആവശ്യമായ ശാസ്ത്രീയ മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്നാണ് സമരക്കാരുടെ ആരോപണം. പലയിടത്തും ആവശ്യത്തിന് സ്ഥലം ഏറ്റെടുത്തിട്ടില്ലെന്നും റോഡിലെ അശാസ്ത്രീയ വളവുകളും തകരാറുകളും അപകടങ്ങൾക്ക് കാരണമാകുന്നുവെന്നും അവർ പറയുന്നു.
യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാതെ ടോൾ പിരിവ് നടത്താനുള്ള നീക്കം അംഗീകരിക്കില്ലെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. മൈലംപുള്ളിയിലെ നിർമാണസ്ഥലം ഉപരോധിച്ചായിരുന്നു ഡിവൈഎഫ്ഐയുടെ സമരം. ഒരു കാരണവശാലും ടോൾ പ്ലാസ നിർമിക്കാൻ അനുവദിക്കില്ലെന്നും പ്രതിഷേധം അവഗണിച്ച് നിർമാണവുമായി മുന്നോട്ട് പോയാൽ ശക്തമായ സമരവുമായി രംഗത്തെത്തുമെന്നും പ്രവർത്തകർ മുന്നറിയിപ്പ് നൽകി.
വരും ദിവസങ്ങളിൽ മറ്റ് രാഷ്ട്രീയ പാർട്ടികളും വിവിധ ബഹുജന സംഘടനകളും ടോൾ പ്ലാസയ്ക്കെതിരെ പ്രതിഷേധം ശക്തമാക്കാനുള്ള നീക്കത്തിലാണ്.












