കൊൽക്കത്ത: അവസാന ലീഗ് മത്സരം വരെ ആവേശം നിറഞ്ഞുനിന്ന ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ ഇന്റർ കാശിയെ 2–1ന് തോൽപിച്ച ഈസ്റ്റ് ബംഗാളിന് കിരീടം. 22 വർഷങ്ങൾക്കു ശേഷമാണ് ഈസ്റ്റ് ബംഗാൾ ദേശീയ ഫുട്ബോൾ ലീഗിൽ ജേതാക്കളാകുന്നത്. 2003–04 കാലഘട്ടത്തിൽ നാഷനൽ ലീഗിലാണ് ഇതിനു മുമ്പ് ഈസ്റ്റ് ബംഗാൾ ജേതാക്കളായിട്ടുള്ളത്. ഒരേസമയം 4 മത്സരങ്ങൾ നടന്ന അവസാന ദിനത്തിൽ 5 ടീമുകൾക്ക് കിരീടം നേടാനുള്ള സാധ്യതയുണ്ടായിരുന്നു.
നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത മോഹൻ ബഗാൻ 2-1 സ്‌കോറിൽ ഡൽഹി എഫ്.സി.യെ തോൽപ്പിച്ചെങ്കിലും ഗോൾ ശരാശരിയിൽ ഈസ്റ്റ് ബംഗാളിനെ മറികടക്കാനായില്ല. പാരമ്പര്യവൈരികളായ ഈസ്റ്റ് ബംഗാളും മോഹൻ ബഗാനുമായിരുന്നു കിരീടസാധ്യതയിൽ മുന്നിലുണ്ടായിരുന്നത്. ഈസ്റ്റ് ബംഗാളിനും മോഹൻബഗാനും 13 കളിയിൽ 26 പോയിന്റ് വീതമാണുള്ളത്. എന്നാൽ, ഗോൾ ശരാശരിയിൽ ഈസ്റ്റ് ബംഗാളിന് അഞ്ചുഗോളിന്റെ മുൻതൂക്കമുണ്ട്.
പഞ്ചാബ് എഫ്.സി.യെ കീഴടക്കി മുംബൈ സിറ്റി മൂന്നാംസ്ഥാനം നേടി (2-0). ഹിങ്തംമാവിയ റാൾട്ടെയും (79) വിക്രം പ്രതാപും (90+10) സ്‌കോർ ചെയ്തു. മറ്റൊരു കളിയിൽ ജംഷേദ്പുർ എഫ്.സി.യും ഒഡിഷ എഫ്.സി.യും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു.






