ജനീവ: ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള വൈറസിന്റെ ബുന്ദിബുഗ്യോ വകഭേദം വീണ്ടും വ്യാപിക്കുന്ന സാഹചര്യത്തിൽ ലോകാരോഗ്യ സംഘടന പുതിയ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. എബോളയ്‌ക്കെതിരായ പുതിയ വാക്സിനുകളും മരുന്നുകളും ശാസ്ത്രീയമായ ക്ലിനിക്കൽ ട്രയലുകളുടെ ഭാഗമായി മാത്രമേ രോഗികളിൽ ഉപയോഗിക്കാവൂ എന്ന് ഡബ്ല്യുഎച്ച്ഒ നിർദേശിച്ചു.
അടിയന്തര സാഹചര്യം ചൂണ്ടിക്കാട്ടി സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് പരീക്ഷണാടിസ്ഥാനത്തിലുള്ള മരുന്നുകൾ വ്യാപകമായി വിതരണം ചെയ്യരുതെന്നും സംഘടന മുന്നറിയിപ്പ് നൽകി. നിലവിൽ പടരുന്ന ബുന്ദിബുഗ്യോ വകഭേദത്തിനെതിരെ നിലവിലുള്ള എബോള വാക്സിനുകൾ പൂർണ ഫലപ്രദമല്ലെന്നാണ് കണ്ടെത്തൽ.
ഇതോടെ പുതിയ വാക്സിനുകളും ചികിത്സാരീതികളും വികസിപ്പിക്കാൻ ആഗോളതലത്തിൽ ശ്രമങ്ങൾ പുരോഗമിക്കുകയാണ്. എന്നാൽ മതിയായ സുരക്ഷാ-ഗുണനിലവാര പരിശോധനകളില്ലാതെ മരുന്നുകൾ ഉപയോഗിക്കുന്നത് സ്ഥിതി കൂടുതൽ ഗുരുതരമാക്കാമെന്ന് ഡബ്ല്യുഎച്ച്ഒ വിദഗ്ധ സമിതി ചൂണ്ടിക്കാട്ടി.
നിയന്ത്രിത ക്ലിനിക്കൽ ട്രയലുകളിലൂടെ മാത്രമേ പുതിയ മരുന്നുകളുടെ ഫലപ്രാപ്തിയും പാർശ്വഫലങ്ങളും കൃത്യമായി വിലയിരുത്താൻ കഴിയൂ. അതിനാൽ ശാസ്ത്രീയ പ്രോട്ടോക്കോളുകൾ കർശനമായി പാലിച്ചുകൊണ്ടാണ് വാക്സിൻ പരീക്ഷണങ്ങൾ നടത്തേണ്ടതെന്ന് രോഗബാധിത രാജ്യങ്ങളിലെ ആരോഗ്യ മന്ത്രാലയങ്ങൾക്കും അന്താരാഷ്ട്ര മെഡിക്കൽ ഏജൻസികൾക്കും ഡബ്ല്യുഎച്ച്ഒ നിർദേശം നൽകി.
രോഗവ്യാപനം നിയന്ത്രിക്കുന്നതിനായി ബാധിത മേഖലകളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുകയും ലബോറട്ടറി പരിശോധനാ സംവിധാനങ്ങളും ഐസൊലേഷൻ സൗകര്യങ്ങളും വിപുലീകരിക്കണമെന്നും ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടു.






