കിൻഷാസ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ അപൂർവ ഇനത്തിലുള്ള എബോള വൈറസ് രോഗബാധ അതിവേഗം പടരുന്നതായി റിപ്പോർട്ട്. രോഗബാധിതരെ ചികിത്സിച്ചിരുന്ന ഒരു അമേരിക്കൻ ഡോക്ടർക്കും വൈറസ് സ്ഥിരീകരിച്ചതായി അധികൃതർ അറിയിച്ചു. രോഗവ്യാപനം അയൽരാജ്യമായ ഉഗാണ്ടയിലേക്കും വ്യാപിച്ചതിനെ തുടർന്ന് ലോകാരോഗ്യ സംഘടന അന്താരാഷ്ട്ര ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
കോംഗോയിലെ ഇറ്റൂരി, നോർത്ത് കിവു പ്രവിശ്യകളിലായി ഇതുവരെ 300-ലധികം പേർക്ക് രോഗബാധ സംശയിക്കുന്നുണ്ട്. ഔദ്യോഗിക കണക്കുകൾ പ്രകാരം 118 മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഉഗാണ്ടയിലും എബോള ബാധിച്ച് രണ്ട് പേർ മരിച്ചു. ഇറ്റൂരി പ്രവിശ്യയുടെ ആസ്ഥാനമായ ബുനിയയിൽ ചികിത്സയ്ക്കിടെ അമേരിക്കൻ ഡോക്ടർക്ക് രോഗം സ്ഥിരീകരിച്ചതായി കോംഗോ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോ-മെഡിക്കൽ റിസർച്ച് ഡയറക്ടർ ഡോ. ജീൻ-ജാക്വസ് മുയേംബെ അറിയിച്ചു.
തുടക്കത്തിലെ പരിശോധനകൾ തെറ്റായ വൈറസ് വകഭേദത്തെ അടിസ്ഥാനമാക്കിയതായതിനാൽ രോഗം തിരിച്ചറിയുന്നതിൽ വൈകിയതായും, ഇത് വ്യാപനം തടയുന്നതിന് തടസ്സമായതായും ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. വളരെ അപകടകാരിയായ വൈറസിനെതിരെയാണ് ഇപ്പോഴത്തെ പോരാട്ടമെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു.
ഏപ്രിൽ 24-നാണ് ബുനിയയിൽ ആദ്യ മരണം റിപ്പോർട്ട് ചെയ്തത്. തുടർന്ന് മോങ്ബ്‌വാലു, ഗോമ, ബ്യൂട്ടെംബോ, നയാകുണ്ടെ തുടങ്ങിയ പ്രദേശങ്ങളിലേക്ക് രോഗം വ്യാപിച്ചു. നിലവിൽ കോംഗോ സർക്കാർ മൂന്ന് പ്രത്യേക ചികിത്സാ കേന്ദ്രങ്ങൾ ആരംഭിച്ചിട്ടുണ്ട്. രോഗബാധിതരിൽ 60 ശതമാനത്തിലധികം പേർ സ്ത്രീകളാണെന്നും, ഭൂരിഭാഗവും 20–39 പ്രായപരിധിയിലാണെന്നും റിപ്പോർട്ടുകൾ പറയുന്നു.
അമേരിക്കൻ പൗരന്മാർക്ക് നേരിട്ട് ഭീഷണി ഇല്ലെങ്കിലും കടുത്ത പ്രതിരോധ നടപടികൾ അമേരിക്ക സ്വീകരിച്ചിട്ടുണ്ട്. ബാധിത പ്രദേശങ്ങളിൽ നിന്നുള്ള യാത്രക്കാരെ കർശന പരിശോധനക്ക് വിധേയമാക്കാനും ചില വിസ സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കാനും തീരുമാനിച്ചു. കഴിഞ്ഞ 21 ദിവസത്തിനിടെ കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാൻ സന്ദർശിച്ച വിദേശ പാസ്‌പോർട്ട് ഉടമകൾക്ക് പ്രവേശന നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.
എബോളയുടെ അപൂർവ വകഭേദമായ ‘ബുന്ദിബുഗ്യോ’ ആണ് ഇപ്പോൾ വ്യാപിക്കുന്നത്. 1976 മുതൽ നിരവധി തവണ എബോള പടർന്നിട്ടുണ്ടെങ്കിലും ഈ വകഭേദം ഇതുവരെ വളരെ കുറച്ച് തവണ മാത്രമാണ് കണ്ടെത്തപ്പെട്ടത്. നിലവിൽ ഈ സ്ട്രെയിനിനെതിരെ അംഗീകൃത വാക്സിനോ നിർദിഷ്ട ചികിത്സയോ ലഭ്യമല്ല. ശരീരസ്രവങ്ങളിലൂടെ അതിവേഗം പടരുന്ന ഈ രോഗം അതീവ മാരകമാണ്. കടുത്ത പനി, തലവേദന, പേശിവേദന, ഛർദ്ദി, വയറിളക്കം, ആന്തരികവും ബാഹ്യവുമായ രക്തസ്രാവം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.






