തിരുവനന്തപുരം: ആറ്റുകാലിൽ 73 വയസ്സുള്ള സരസ്വതി അമ്മയെ മകനും മരുമകളും ക്രൂരമായി മർദിച്ചതായി പരാതി. മർദനത്തിൽ സരസ്വതി അമ്മയുടെ ശരീരമാസകലം മുറിവേറ്റിട്ടുണ്ട്. ചുണ്ട് പൊട്ടി എട്ട് സ്റ്റിച്ച് ഇടേണ്ടിവന്നതായും തോളെല്ലിനും പരിക്കേറ്റതായും പറയുന്നു. മർദനത്തിന് ശേഷം മകനായ മധു അമ്മയെ വീട്ടിൽ നിന്ന് പുറത്താക്കിയെന്നും പരാതിയുണ്ട്. നിലവിൽ അയൽവാസിയുടെ വീട്ടിലാണ് സരസ്വതി അമ്മ കഴിയുന്നത്.
അമ്മയുടെ പേരിലുള്ള സ്വത്ത് പണയം വെച്ച് മകൻ അഞ്ച് ലക്ഷം രൂപ വായ്പ എടുത്തതായും, ആ തുക കഴിഞ്ഞ ഏഴ് വർഷമായി വീട്ടുജോലിക്ക് പോയി താനാണ് തിരിച്ചടക്കുന്നതെന്നും സരസ്വതി അമ്മ പറഞ്ഞു. ചൊവ്വാഴ്ച വീട്ടിലെത്തി തന്റെ പ്രശ്നങ്ങൾ പറയുന്നതിനിടെയാണ് മരുമകൾ ആക്രമിച്ചതെന്നാണ് സരസ്വതി അമ്മയുടെ ആരോപണം. ചുണ്ട് പൊട്ടിച്ചത് മരുമകളാണെന്നും അവർ പറഞ്ഞു.
സംഭവം പുറത്തുവന്നതിന് പിന്നാലെ മന്ത്രി ബിന്ദു കൃഷ്ണ വിഷയത്തിൽ ഇടപെട്ടു. സരസ്വതി അമ്മയ്ക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കുമെന്നും അടിയന്തര നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. സംഭവം ക്രൂരമാണെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ആദ്യം നൽകിയ പരാതിയിൽ ഫോർട്ട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നില്ല. കുടുംബപ്രശ്നമായി പരിഗണിച്ചാണ് അന്ന് നടപടി ഉണ്ടായത്. എന്നാൽ സംഭവം വാർത്തയായതിന് പിന്നാലെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കാനുള്ള നടപടികൾ സ്വീകരിച്ചു.


