തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ ഇലക്ട്രിക് ബസ് വിവാദത്തിൽ നിലപാടിലുറച്ച് മേയര്‍ വിവി രാജേഷ്. വിഷയത്തിന് ശാശ്വത പരിഹാരം കരാർ പാലിക്കുന്നതിലൂടെയേ സാധ്യമാകൂവെന്നും അതിന് കെഎസ്ആർടിസി തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
ഇലക്ട്രിക് ബസ് വിഷയത്തിൽ കൗൺസിൽ യോഗം ചർച്ച നടത്തുമെന്നും തുടർന്ന് മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും രേഖാമൂലം കത്ത് നൽകുമെന്നും മേയർ അറിയിച്ചു. കരാർ പ്രകാരം കോർപ്പറേഷനു അർഹമായ ലാഭവിഹിതം കെഎസ്ആർടിസി നൽകേണ്ടതുണ്ടെന്നും, ത്രികക്ഷി കരാർ ഇല്ലെങ്കിൽ അത് ബന്ധപ്പെട്ടവർ വ്യക്തമാക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
ഗതാഗത വകുപ്പ് കരാർ ഇല്ലെന്ന നിലപാട് സ്വീകരിച്ചാൽ തുടർനടപടികൾ അപ്പോൾ ആലോചിക്കുമെന്നും, ബസ് സർവീസ് നടത്തുന്നത് കോർപ്പറേഷന്റെ ഉത്തരവാദിത്വമല്ലെന്നും മേയർ വി.വി. രാജേഷ് വ്യക്തമാക്കി.




