തൃശ്ശൂർ: സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിന് ശേഷം ഉപയോഗിക്കുന്ന ഗുളികകൾക്ക് കൂടുതൽ നിയന്ത്രണം കൊണ്ടുവരാൻ കേന്ദ്രം നീക്കം. ഇതിന്റെ ഭാഗമായി മരുന്നുകളുടെ കവറിലും പെട്ടികളിലും മുന്നറിയിപ്പ് നൽകാൻ തീരുമാനമായി. ലെവനോർജെസ്ട്രൽ എന്ന മരുന്നിന്റെ കവറിലാണ് പുതിയ മുന്നറിയിപ്പ് ഉൾപ്പെടുത്തുക. എച്ച്.ഐ.വി. പോലുള്ള ലൈംഗിക രോഗങ്ങളിൽ നിന്നും സംരക്ഷണം നൽകില്ലെന്നതാണ് പ്രധാന മുന്നറിയിപ്പ്.
മാസത്തിൽ രണ്ടുതവണയിൽ കൂടുതൽ ഈ ഗുളിക ഉപയോഗിക്കരുതെന്നും, മറ്റ് സുരക്ഷിത ഗർഭനിരോധന മാർഗങ്ങൾ സ്വീകരിക്കണമെന്നും നിർദ്ദേശിക്കും. മരുന്നിന്റെ വിൽപ്പന കൂടുതൽ നിയന്ത്രിക്കുന്ന കെ-ഷെഡ്യൂൾ വിഭാഗത്തിൽ ഉൾപ്പെടുത്താനും ശുപാർശ ചെയ്തിട്ടുണ്ട്. ഡ്രഗ്സ് കൺസൾട്ടേറ്റീവ് കമ്മിറ്റി, ഡ്രഗ്സ് ടെക്നിക്കൽ അഡ്വൈസറി ബോർഡ് എന്നീ സമിതികളാണ് ഈ നിർദ്ദേശങ്ങൾ നൽകിയിരിക്കുന്നത്.
സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിനുശേഷം ഗർഭധാരണം തടയാൻ ഉപയോഗിക്കുന്ന ഗുളികയാണ് ലെവനോർജെസ്ട്രൽ. ഇത് 24 മണിക്കൂറിനുള്ളിൽ ഉപയോഗിച്ചാൽ കൂടുതൽ ഫലപ്രദമാണ്. എങ്കിലും 72 മണിക്കൂറിനുള്ളിൽ ഉപയോഗിക്കണം. എന്നാൽ ഗർഭധാരണം പൂർണമായി തടയും എന്ന് ഉറപ്പില്ല. പാർശ്വഫലങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്.






