മൂവാറ്റുപുഴ: സ്വത്ത് തട്ടിയെടുക്കാൻ സഹായിച്ചെന്നും വ്യാജ പോക്‌സോ കേസിൽ കുടുക്കാൻ ശ്രമിച്ചെന്നുമുള്ള പരാതിയിൽ കോട്ടയം ക്രൈംബ്രാഞ്ച് സർക്കിൾ ഇൻസ്‌പെക്ടർ മാത്യു ജോർജിനെതിരെ പ്രാഥമിക അന്വേഷണം നടത്താൻ വിജിലൻസ് കോടതി ഉത്തരവിട്ടു.
ഇടുക്കി മുട്ടം സ്വദേശികളായ രമ്യ ജെ. കളപ്പുരയും ഭർത്താവ് ടിജോ ഫിലിപ്പും നൽകിയ പരാതിയിലാണ് നടപടി. പരാതിയിൽ പറയുന്നതനുസരിച്ച്, പരാതിക്കാരിയുടെ ബന്ധുക്കൾക്ക് വേണ്ടി സ്വത്ത് തട്ടിയെടുക്കാൻ സി.ഐ ശ്രമിച്ചു. ഇതിനായി തങ്ങളെയിരുവരെയും വ്യാജ പോക്‌സോ കേസിൽ കുടുക്കാൻ ശ്രമിച്ചെന്നും അവർ ആരോപിച്ചു.
കേസെടുത്തതിന് ശേഷം 3.5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതായും, സ്റ്റേഷനിൽ തടഞ്ഞുവെച്ചതായും, ടിജോ ഫിലിപ്പിന്റെ വാഹനം നിയമവിരുദ്ധമായി പിടിച്ചെടുത്തതായും പരാതിയിൽ പറയുന്നു. സി.ഐയുമായുള്ള ഫോൺ സംഭാഷണത്തിന്റെ രേഖയും പരാതിക്കാർ കോടതിയിൽ ഹാജരാക്കി.
പൊലീസ് ഉദ്യോഗസ്ഥൻ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് കൈക്കൂലി ആവശ്യപ്പെട്ടെന്ന ആരോപണം ഗൗരവമുള്ളതാണെന്ന് കോടതി വിലയിരുത്തി. ഔദ്യോഗിക ചുമതലയുടെ ഭാഗമായി നടത്തിയ നടപടികളല്ലെന്നാണ് പ്രാഥമിക വിലയിരുത്തൽ. അതിനാൽ കേസ് രജിസ്റ്റർ ചെയ്യാൻ സർക്കാരിന്റെ മുൻകൂർ അനുമതി ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി. സംഭവത്തിൽ മൂന്ന് മാസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ ഇടുക്കി വിജിലൻസ് യൂണിറ്റിന് കോടതി നിർദേശം നൽകി.




