തിരുവനന്തപുരം: കൊഴുപ്പുമാറ്റൽ ശസ്ത്രക്രിയയെ തുടർന്ന് വിരലുകൾ നഷ്ടമായ യുവതിയെ വലച്ച് വീണ്ടും മെഡിക്കൽ റിപ്പോർട്ട്. ആശുപത്രിയെ സംരക്ഷിച്ചുകൊണ്ടുള്ള സംസ്ഥാന മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. ആശുപത്രിയുടെ ഭാഗത്തുനിന്നും ബോധപൂർവ്വമായ വീഴ്ച വന്നിട്ടില്ലെന്ന് മെഡിക്കൽ ബോർഡ് പറയുന്നു. രേഖകളിൽ കൃത്യമായ ചികിത്സ നൽകിയിട്ടുണ്ടെന്നാണ് ബോർഡ് അവകാശപ്പെടുന്നത്. കഴക്കൂട്ടത്ത് പ്രവർത്തിക്കുന്ന കോസ്മെറ്റിക് ആശുപത്രിക്കെതിരെയായിരുന്നു പരാതി.
ആശുപത്രി ക്രിമിനൽ കുറ്റം ചെയ്തിട്ടില്ലെങ്കിലും സിവിൽ കേസ് യുവതിക്ക് നൽകാമെന്ന് ബോർഡ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. ബന്ധപ്പെട്ട കോടതിയിൽ കേസ് നൽകാമെന്നാണ് ബോർഡ് തീരുമാനം. എന്നാൽ ഈ റിപ്പോർട്ടിൽ വ്യക്തത ഉണ്ടാകാനുണ്ടെന്ന് പോലീസ് പറഞ്ഞു. ആശുപത്രി കുറ്റം ചെയ്തിട്ടില്ലെങ്കിൽ പിന്നെങ്ങനെ കേസന്നും പൊലീസ് ചോദിക്കുന്നു. ഇക്കാര്യത്തിൽ ബോർഡ് അംഗങ്ങൾ വ്യക്തത നൽകിയിട്ടില്ല. ശസ്ത്രക്രിയക്കു ശേഷം വിദഗ്ദ ചികിത്സക്കായി മറ്റൊരു ആശുപത്രിയിൽ മാറ്റുന്നതിൽ കാലതാമസമെന്നായിരുന്നു കണ്ടത്തൽ.










