തൃശ്ശൂർ: മകളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പിതാവിനെ കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. അഴീക്കോട് മുനക്കൽ സുനാമി ഉന്നതി സ്വദേശി പോത്തേഴത്ത് വീട്ടിൽ ഷില്ലി (49) ആണ് അറസ്റ്റിലായത്. നടപടികൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
ഞായറാഴ്ച വൈകിട്ട് 4.45ഓടെയാണ് സംഭവം. അഴീക്കോട് മുനക്കൽ സുനാമി ഉന്നതിയിലെ വീട്ടിൽ വച്ച് പ്രതിയും ഭാര്യയും തമ്മിൽ വഴക്കുണ്ടായി. ഇതിനിടെ മകൾ അമ്മയുടെ പക്ഷം പിടിച്ചതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.
മകളെ കൊല്ലണമെന്ന ഉദ്ദേശത്തോടെ പ്രതി വായ് പൊത്തിപ്പിടിക്കുകയും കൈകൊണ്ട് അടിക്കുകയും ചെയ്തു. തുടർന്ന് കൈപിടിച്ച് തിരിച്ച് കൈവിരലിന്റെ എല്ല് പൊട്ടിച്ചതായും പൊലീസ് പറയുന്നു. പിന്നീട് വെട്ടുകത്തി ഉപയോഗിച്ച് തലയിൽ വെട്ടി ഗുരുതരമായി പരിക്കേൽപ്പിച്ചു. തലയോട്ടിക്ക് പൊട്ടൽ സംഭവിക്കത്തക്കവിധം വെട്ടിയെന്നും കൊലപ്പെടുത്താൻ ശ്രമിച്ചെന്നുമാണ് കേസ്. സംഭവസമയത്ത് വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. കൊടുങ്ങല്ലൂർ പൊലീസ് അന്വേഷണം തുടരുകയാണ്.












