തിരുവനന്തപുരം: ബസ് യാത്രയ്ക്കിടെ നഷ്ടമായ സ്വർണ ലോക്കറ്റ് കണ്ടെത്തി ഉടമയ്ക്ക് തിരികെ നൽകിയ വനിതാ കണ്ടക്ടർക്ക് കെഎസ്ആർടിസിയുടെ ആദരം. പഴയകട കുളത്തൂർ സ്വദേശിനി ആർ.എൽ. ആതിരയ്ക്ക് മഞ്ചവിളാകം വഴി കാരക്കോണത്തേക്കുള്ള ബസ് യാത്രയ്ക്കിടെയാണ് മാലയിലെ സ്വർണ ലോക്കറ്റ് നഷ്ടമായത്. ടിക്കറ്റ് എടുത്ത് സീറ്റിലിരുന്ന ശേഷം ലോക്കറ്റ് നഷ്ടമായ കാര്യം ശ്രദ്ധയിൽപ്പെട്ടില്ല.
ഇതിനിടെ കണ്ടക്ടർ ബി.എസ്. സുമ എതിർവശത്തെ സീറ്റിനടിയിൽ നിന്ന് സ്വർണ ലോക്കറ്റ് കണ്ടെത്തി. തുടർന്ന് ബസിലുണ്ടായിരുന്ന യാത്രക്കാരോട് ആരുടെയെങ്കിലും ലോക്കറ്റ് നഷ്ടമായോ എന്ന് ചോദിച്ചെങ്കിലും ആരും അവകാശപ്പെട്ടില്ല. തുടർന്ന് സുമ വിവരം നെയ്യാറ്റിൻകര സ്റ്റേഷൻ മാസ്റ്ററെ അറിയിച്ചു. ട്രിപ്പ് പൂർത്തിയാക്കി ബസ് ഡിപ്പോയിലേക്ക് മടങ്ങിയെത്തുമ്പോഴേക്കും ലോക്കറ്റ് നഷ്ടമായ ആതിരയും ഭർത്താവും അവിടെ എത്തി. വിവാഹമാലയിലെ അരപ്പവന്റെ ലോക്കറ്റാണ് നഷ്ടമായതെന്ന് അവർ അറിയിച്ചു. ഉടമസ്ഥത ഉറപ്പാക്കിയ ശേഷം എ.ടി.ഒയുടെ നിർദേശപ്രകാരം ലോക്കറ്റ് ആതിരയ്ക്ക് തിരികെ നൽകി.
എടിഒകെജി സൈജു, കണ്ടക്ടർ ബി.എസ്. സുമ, ഡ്രൈവർ പ്രദീപ്കുമാർ, ജനറൽ കൺട്രോളിങ് ഇൻസ്‌പെക്ടർ പി. വിനോദ്കുമാർ, സ്റ്റേഷൻ മാസ്റ്റർ ബൈജു, ബാരിഷ ബീവി എന്നിവർ ചേർന്നാണ് ലോക്കറ്റ് കൈമാറിയത്. സത്യസന്ധത കാട്ടിയ കണ്ടക്ടർ സുമയെയും ഡ്രൈവർ പ്രദീപ്കുമാറിനെയും കെഎസ്ആർടിസി ആദരിച്ചു.






