ന്യൂജേഴ്‌സി: ഫിഫ ലോകകപ്പ് 2026 ഫൈനൽ മത്സരം കാണാൻ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിലെത്തുന്ന ആരാധകർക്ക് ഭക്ഷണത്തിനും പാനീയങ്ങൾക്കുമായി ചിലവഴിക്കേണ്ടി വരുന്നത് വൻ തുക. സാധാരണക്കാരുടെ ഇഷ്ട വിഭവങ്ങളായ ഹോട്ട് ഡോഗ്, ഫ്രഞ്ച് ഫ്രൈസ്, ഒരു ബിയർ എന്നിവ അടങ്ങിയ കോമ്പോയ്ക്ക് ഏകദേശം 3,128 രൂപ (32.5 ഡോളർ) നൽകേണ്ടിവരുമെന്നാണ് റിപ്പോർട്ടുകൾ.
ന്യൂജേഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിലാണ് ലോകകപ്പ് ഫൈനൽ നടക്കുന്നത്. ഹാഫ് ടൈം ഷോ, ട്രോഫി വിതരണം, മത്സരശേഷമുള്ള ആഘോഷങ്ങൾ എന്നിവ ഉൾപ്പെടുന്നതിനാൽ ആരാധകർക്ക് മണിക്കൂറുകളോളം സ്റ്റേഡിയത്തിൽ തുടരേണ്ട സാഹചര്യമുണ്ടാകും. ഇതോടെ സ്റ്റേഡിയത്തിലെ ഭക്ഷണശാലകളെ ആശ്രയിക്കേണ്ടി വരും.
സ്റ്റേഡിയത്തിനുള്ളിൽ കുടിവെള്ളത്തിനും മദ്യത്തിനും ഈടാക്കുന്നത് വൻ തുകയാണ്. ഒരു കുപ്പി കുടിവെള്ളത്തിന് 481 രൂപയും ($5) കൊക്കകോള, സ്പ്രൈറ്റ്, ഫാന്റ തുടങ്ങിയ സോഫ്റ്റ് ഡ്രിങ്കുകൾക്ക് 577 രൂപയുമാണ് ($6) വില. പവർ എയ്ഡ് സ്പോർട്സ് ഡ്രിങ്കിന് 674 രൂപയാകും ($7).
അതേസമയം, ലോകകപ്പ് മത്സരങ്ങൾ നടക്കുന്ന മറ്റ് സ്റ്റേഡിയങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിലെ ഭക്ഷണ വിലകൾ കുറവാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബിയറിന് വില കൂടുതലാണെങ്കിലും കുപ്പിവെള്ളത്തിനും സോഫ്റ്റ് ഡ്രിങ്കുകൾക്കും മറ്റ് സ്റ്റേഡിയങ്ങളെ അപേക്ഷിച്ച് വില കുറവാണ്.
ലോകകപ്പ് മത്സരങ്ങൾക്കായി ഫിഫ ഏകീകൃത വിലനിലവാരം നിശ്ചയിച്ചിട്ടില്ല. ഓരോ സ്റ്റേഡിയത്തിനും അവിടുത്തെ കൺസഷൻ ഓപ്പറേറ്റർമാരുമായി ചേർന്ന് വില നിശ്ചയിക്കാനുള്ള അനുമതിയാണ് നൽകിയിരിക്കുന്നത്. ഇതാണ് വിവിധ വേദികളിൽ ഭക്ഷണ-പാനീയ വിലകളിൽ വ്യത്യാസമുണ്ടാകാൻ കാരണം.


