ഉജ്ജയിൻ: മധ്യപ്രദേശിലെ ഉജ്ജയിൻ ജില്ലയിലെ ബദ്നഗറിൽ മുഹറം ഘോഷയാത്രയ്ക്കിടെ അപകടകരമായ സ്റ്റണ്ട് നടത്തിയ സംഭവത്തിൽ പൊലീസ് നാല് പേരെതിരെ കേസ് . 40 അടി ഉയരത്തിൽ ക്രെയിനിൽ കെട്ടിയ കാറിൽ പടക്കങ്ങൾ നിറച്ച് പൊട്ടിത്തെറിപ്പിച്ച സംഭവമാണ് വിവാദമായത്.
ജൂൺ 24-നാണ് സംഭവം നടന്നത്. വലിയ ജനക്കൂട്ടം നോക്കി നിൽക്കുമ്പോഴാണ് കാറിനെ ക്രെയിനിൽ ഉയർത്തി സ്ഫോടനം നടത്തിയത്. സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടാനും ആളുകളെ ആകർഷിക്കാനും വേണ്ടിയാണ് ഈ സ്റ്റണ്ട് നടത്തിയതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.
ഘോഷയാത്ര ബദ്‌നഗറിലെ അദാൻ പ്രദേശത്ത് എത്തിയപ്പോൾ “ലേ ഫിർ ആ ഗയേ” എന്നെഴുതിയ കാറാണ് ഉപയോഗിച്ചത്. രണ്ട് യുവാക്കൾ കൊടി വീശിയതിന് പിന്നാലെ കാറിനുള്ളിൽ റോക്കറ്റ് മാതൃകയിലെ പടക്കങ്ങൾ തുടർച്ചയായി പൊട്ടിച്ചു. ഇതോടെ ശക്തമായ പുക ഉയർന്നു, കാറിന്റെ ഗ്ലാസുകളും തകർന്നു.
സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് പൊലീസ് നടപടി ആരംഭിച്ചത്. സംഘാടകരായ ഷുഹൈബ് ഖാൻ, താലീം ഖാൻ, സാഹിദ് ഖാൻ എന്നിവർക്കും ക്രെയിൻ ഉടമ ഗോപാൽ മാലിക്കിനുമെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്.
ഇത്തരം അപകടകരമായ പ്രകടനങ്ങൾക്ക് അനുമതി നൽകിയിരുന്നില്ലെന്നും ഘോഷയാത്രയ്ക്ക് മാത്രമായിരുന്നു അനുമതിയെന്നും പൊലീസ് വ്യക്തമാക്കി. സ്ഫോടനത്തിൽ ആർക്കും പരിക്കില്ലെന്നതാണ് ആശ്വാസകരം. സമൂഹമാധ്യമങ്ങളിൽ റീൽസിനും ലൈക്കുകൾക്കും വേണ്ടി നടക്കുന്ന ഇത്തരം അപകടകരമായ സ്റ്റണ്ടുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.






